തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ പോലീസ് നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപിയായിരിക്കേ തണ്ടർബോൾട്ട് കമാൻഡോകൾക്കായി റിമോട്ട് കാമറകൾ വാങ്ങിയതിലും ക്രമക്കേട് നടന്നതായി ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം ഉന്നതോദ്യോഗസ്ഥർ അട്ടിമറിച്ചെന്നും ആരോപണമുയർന്നു. ഒരു കന്പനി മാത്രമേയുള്ളൂവെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്ന ചട്ടം മറികടന്ന് ഒരു കോടിയോളം രൂപയുടെ കാമറകൾ വാങ്ങിയെന്നാണ് ഇതുമായി ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2013-14 കാലയളവിലാണ് കാമറകൾ വാങ്ങാൻ ഭരണാനുമതി ലഭിച്ചത്. അന്നത്തെ കണ്ണൂർ റേഞ്ച് ഐജി അധ്യക്ഷനായ സാങ്കേതിക പരിശോധനാ സമിതി ടെൻഡർ ക്ഷണിച്ചു. കോർ ഇഎൽ ടെക്നോളജീസ് എന്ന കന്പനി ഒരു കാമറയ്ക്ക് 47,26,395 രൂപ എന്ന കണക്കിൽ 94,52,790 രൂപ ക്വോട്ട് ചെയ്തു. ഇവരിൽനിന്നു കാമറ വാങ്ങി.
മൂന്നു കന്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും കോർ ഇഎൽ മാത്രമായിരുന്നു സാങ്കേതിക പരിശോധനാ സമിതിക്കു മുന്നിലെത്തിയത്. ഒരു കന്പനി മാത്രമേ സാങ്കേതിക ടെൻഡറിൽ പങ്കെടുക്കുന്നുള്ളൂവെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്ന ചട്ടം ലംഘിച്ചാണ് അനുമതി നൽകിയത്.
പരിശോധനാ സമിതി രൂപീകരിക്കുന്നതിന് മുൻപു സപ്ലൈ ഓർഡർ നൽകിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ കന്പനിക്ക് മുഴുവൻ തുകയും അനുവദിച്ചു. കന്പനി ഉപകരണം ലഭ്യമാക്കിയെന്ന് രേഖയിൽ പെടുത്തിയായിരുന്നു പണം അനുവദിച്ചത്. സീനിയർ ക്ലാർക്കിന്റെ അസത്യ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പണം മുൻകൂർ അനുവദിച്ചതെന്നും പിന്നീടു കണ്ടെത്തി.
കാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം പോലും ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക ഘട്ടത്തിൽ തന്നെ അന്നത്തെ വയനാട്, മലപ്പുറം ജില്ലാ പോലീസ് മേധാവിമാരും തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പിയും പരാതിപ്പെട്ടു. ഉയർന്ന വിലയ്ക്കനുസരിച്ച് ഗുണനിലവാരമില്ലാത്ത കാമറയാണെന്നും പരാതിയുണ്ടായി
തണ്ടർബോൾട്ടിനായി റിമോട്ട് കാമറ വാങ്ങിയതിലും ഗുരുതര ക്രമക്കേട്
01:24 AM Feb 17, 2020 | Deepika.com