തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോർട്ട് നിസാരവത്കരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ശ്രമിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കോടികൾ ചോർന്ന ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികൾക്കെതിരേ നടപടി യെടുക്കണമെന്നു പാർട്ടി സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. സിസിടിവി ഉപയോഗിച്ചുള്ള സിംസി പദ്ധതിയുടെ കരാർ ലഭിച്ച ഗാലക്സോണ്‍ കന്പനിയുടെ പ്രവൃത്തിപരിചയം ഗൾഫിലാണ്.
ഗൾഫുമായി അടുത്ത ബന്ധമുള്ളവർ വഴിയാണ് പദ്ധതി പോലീസിലെത്തിയതെന്നും പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടിൽ പാർട്ടിയുടെ കരങ്ങൾ ശുദ്ധമല്ലാത്തതിനാലാണ് അഴിമതിയെ വെള്ളപൂശാൻ ശ്രമിച്ചത്.
സിഎജി റിപ്പോർട്ടിൽ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ കണ്ടുപിടിത്തം വിചിത്രമാണ്. സിഎജി റിപ്പോർട്ടിൽ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്. അനുമതി ഇല്ലാതെ ഉന്നതോദ്യോഗസ്ഥർക്ക് 41 കാറുൾ വാങ്ങിയതും വകമാറ്റി വില്ലകൾ പണിതതും ഗാലക്സോണ്‍ കന്പിനിക്ക് വഴിവിട്ട് കരാർ നല്കിയതും ഉൾപ്പെടെയുള്ള നിരവധി അഴിമതിക്കഥകളാണ് റിപ്പോർട്ടിലുള്ളത്. 25 ഇൻസാസ് റൈഫിളും 12,061 വെടിയുണ്ടകളും കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്നമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഎപിഎ കേസിൽ അലനും താഹയും പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കിൽ പിന്നെന്തിനാണ് ഈ കേസ് എൻഐഎ തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തെഴുതിയത്? എസ്ഡിപിഐയ്ക്കെതിരേ രംഗത്തുവന്ന സിപിഎം, അഞ്ചു പഞ്ചായത്തുകളിൽ അവരോടൊപ്പം ഭരണം പങ്കിടുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാൻ: മുല്ലപ്പള്ളി രാമചന്ദ്രൻ
01:24 AM Feb 17, 2020 | Deepika.com