ചിങ്ങവനം: അപകടത്തിൽ പരിക്കേറ്റ ബന്ധുവിനെയുമായി പോലീസ് സ്റ്റേഷനിൽ മൊഴി നൽകാൻ പോകുന്നതിനിടെ ബൈക്കും മിനി വാനും കൂട്ടിയിടിച്ചു യുവാവു മരിച്ചു. തുടർച്ചയായ രണ്ടാം ദിവസം അപകടത്തിന് ഇരയായ ബന്ധു രക്ഷപ്പെട്ടു. ചോഴിയക്കാട് കൊല്ലംപറന്പിൽ പരേതനായ കെ.കെ. മോഹനന്റെ മകൻ കെ.എം. രാജേഷ് കുമാറാണ് (36) മരിച്ചത്. നാട്ടകം കാക്കൂർ പാലക്കുന്നേൽ പൊന്നപ്പന്റെ മകൻ അനീഷാ(29)ണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മറിയപ്പള്ളി ഇന്ത്യാ പ്രസിനു സമീപത്താണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽനിന്നുമെത്തിയ മിനി വാൻ ഇടിച്ചത്. രാജേഷ് ധരിച്ചിരുന്ന ഹെൽമറ്റിന്റെ ക്ലിപ്പ് തകരാറിലായിരുന്നതിനാൽ അപകടമുണ്ടായപ്പോൾ ഹെൽമറ്റ് തെറിച്ചു പോയി. രാജേഷിന്റെ തല പിക്കപ്പ് വാനിലിടിച്ച ശേഷം റോഡിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ്, മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ മരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അനീഷ് 15ന് ഉച്ചയോടെ ഡിസ്ചാർജായി. ഇവിടെനിന്നു രാജേഷിന്റെ ബൈക്കിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ മൊഴി നൽകാൻ പോകുന്പോഴാണ് അടുത്ത അപകടമുണ്ടായത്.
സരളയാണ് രാജേഷിന്റെ മാതാവ്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു രണ്ടിനു വീട്ടുവളപ്പിൽ.
പരിക്കേറ്റ ബന്ധുവുമായി പോലീസ് സ്റ്റേഷനിലേക്കു പോകുന്നതിനിടെ അപകടം; യുവാവ് മരിച്ചു
01:22 AM Feb 17, 2020 | Deepika.com