തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടർപട്ടിക പരിഷ്കരിച്ചു വോട്ടെടുപ്പു നടത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കും.
2019ലെ വോട്ടർപട്ടിക പരിഷ്കരിച്ചു വോട്ടെടുപ്പ് നടത്തുന്പോഴുള്ള പ്രായോഗിക പ്രശ്നം ചൂണ്ടിക്കാട്ടിയാണു കമ്മീഷൻ കോടതിയെ സമീപിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വി. ഭാസ്കരൻ വ്യക്തമാക്കി. ഏതു പട്ടിക ഉപയോഗിച്ചാലും മുൻകൂട്ടി നിശ്ചയിച്ച സമയത്തുതന്നെ തെരഞ്ഞെടുപ്പു നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഹൈക്കോടതി വിധിയെത്തുടർന്ന് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പു കമ്മീഷൻ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഹൈക്കോടതി വിധിക്കെതിരേ അടുത്തയാഴ്ച ആദ്യം അപ്പീൽ സമർപ്പിക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്.
2015ലെ വോട്ടർ പട്ടികയ്ക്കു പകരം 2019ലെ വോട്ടർപട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നാണു കമ്മീഷന്റെ നിലപാട്.
2015ലെ വോട്ടർപട്ടിക വാർഡ് അടിസ്ഥാനത്തിലും 2019ലേത് പട്ടിക ബൂത്ത് അടിസ്ഥാനത്തിലുമുള്ളതാണ്. വോട്ടർ പട്ടിക പരിഷ്കരിക്കുന്പോൾ 25000- ത്തോളം ബൂത്തുകളാണ് കേരളത്തിലുള്ളത്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടുനന്പർ അടക്കം പരിശോധിക്കണം, കരട് പട്ടിക തയാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യേണ്ടിവരും. ഇതിനായി നാലു മാസമെങ്കിലും വേണ്ടിവരും. അതിനു ശേഷം വാർഡ് അടിസ്ഥാനത്തിലേക്കു പട്ടിക മാറ്റേണ്ടിയും വരും.
വാർഡ് അടിസ്ഥാനത്തിലുള്ള 2015ലെ പട്ടികയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം. ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമം.
2015-ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്താനായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തിൽ സർക്കാരും പ്രതിപക്ഷവും കമ്മീഷന്റെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക തദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ഉപയോഗിക്കണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം.
2019-ലെ വോട്ടർ പട്ടിക പ്രകാരം തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ 30 ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽനിന്നു പുറത്തുപോകേണ്ടി വരും. ഇവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തകയെന്നതു ശ്രമകരമായ ദൗത്യമാണെന്നും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു.
എന്നാൽ 2015-ലെ പട്ടിക മതിയെന്ന തീരുമാനത്തിൽ കമ്മീഷൻ തുടർനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇതിനെതിരേ പ്രതിപക്ഷം ഹൈക്കോടതിയിൽ പോയെങ്കിലും ഹർജി തള്ളി. പിന്നീടു ഡിവിഷൻ ബഞ്ചിനെ പ്രതിപക്ഷം സമീപിച്ചു.
ഈ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് 2019ലെ വോട്ടർപട്ടിക പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്തിയാൽ മതിയെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.
പുതിയ വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിലേക്ക്
01:53 AM Feb 16, 2020 | Deepika.com