തിരുവനന്തപുരം: ഇപ്പോൾ സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നതു കൊള്ള സംഘമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തു പത്രസമ്മേളനത്തിലാണു ചെന്നിത്തല പോലീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. വൻ അഴിമതിയും രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതുമായ സംഭവമാണു പോലീസിന്റെ റൈഫിളുകളും വെടിയുണ്ടകളും കാണാതായത്. സിഎജിയുടെ കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്.
പോലീസിൽ ഡിജിപിയുടെ നേതൃത്വത്തിലാണ് അഴിമതി. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ ഇത്രയും ഗുരുതര അഴിമതി നടക്കില്ല. ചീഫ് സെക്രട്ടറിയും പങ്കുകാരനാണോ എന്നു സംശയിക്കത്ത വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.- ചെന്നിത്തല പറഞ്ഞു.
റൈഫിളുകളും വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കാൻ വേണ്ടി യുഡിഎഫിനെതിരേ സിപിഎം പ്രചാരണം നടത്തുകയാണ്. എന്നാൽ, സിഎജി റിപ്പോർട്ടിൽ യുഡിഎഫ് കാലഘട്ടത്തിലാണു റൈഫിളുകളും വെടിയുണ്ടകളും കാണാതായതായെന്നു പറയുന്നില്ല. അതേസമയം, ഇടതുമുന്നണി ഭരണഘട്ടത്തിൽ വൻതോതിൽ ഇവ കാണാതായതായി പറയുന്നുമുണ്ടെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.
2015 സെപ്റ്റംബറിലാണ് തൃശൂർ എആർ ക്യാന്പിൽ സീൽ ചെയ്ത ഒരു പാക്കറ്റിൽ 200 ബുള്ളറ്റുകളുടെ കുറവ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഒരു ബോർഡ് രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ 200 ബുള്ളറ്റുകൾ കൂടി കാണാതായെന്നു കണ്ടെത്തി. 2016 ൽ ജൂണിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമാണു പോലീസ് ചീഫ് സ്റ്റോറിൽനിന്ന് ഇതു സംബന്ധിച്ച വിശദീകരണം വന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ ഒരു ബോർഡ് അന്വേഷണം നടത്തി. അവർ കണ്ടെത്തിയത് വെടിയുണ്ടകൾ നഷ്ടമായ സ്റ്റോക്ക് 1999 ജൂലൈ 12ന് പായ്ക്ക് ചെയ്തതാണെന്നും 2000 മുതൽ 2014നുള്ളിൽ എപ്പോഴെങ്കിലും നഷ്ടപ്പെട്ടതാകാമെന്നുമാണ്. അതായത് എൽഡിഎഫ് സർക്കാർ രൂപീകരിച്ച ബോർഡിന്റെ കണ്ടെത്തൽ, 400 വെടി ഉണ്ടകൾ കാണാതായത് 2000 മുതൽ 2014 വരെയുള്ള കാലത്താണെന്നു ചെന്നിത്തല പറഞ്ഞു. എന്നാൽ, 2017ൽ അടുത്ത സ്റ്റോക്ക് എടുത്തപ്പോൾ 7,433 ബുള്ളറ്റുകൾ കാണാനില്ല. 2018 ഒക്ടോബർ 16 ന് അടുത്ത സ്റ്റോക്ക് എടുത്തപ്പോൾ കാണാനില്ലാത്ത ബുള്ളറ്റുകളുടെ എണ്ണം 8,398 ആയി വർധിച്ചു. 2017ന് ശേഷം ആയിരത്തോളം വെടിയുണ്ടകൾ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഇത് ഇടതു സർക്കാർ കാലഘട്ടത്തിലാണ്. ഇതിൽ സമഗ്ര അന്വേഷണം വേണം.
2018 ഒക്ടോബർ 16ന് സിഎജി നടത്തിയ ഓഡിറ്റിലാണ് 25 ഇൻസാസ് റൈഫിളുകൾ കാണാനില്ലെന്ന ഗുരുതരമായ കണ്ടെത്തലുകൾ നടത്തിയത്. റൈഫിളുകൾ സംബന്ധിച്ച് എ.ജി. ചീഫ് സ്റ്റോക്കിലെ രേഖകൾ നേരിട്ട് പരിശോധനയ്ക്കു വിധേയമാക്കി. സർക്കാർ റിപ്പോർട്ട് കള്ളമാണെന്നു കണ്ടെത്തി.
25 റൈഫിളുകളും കാണാനില്ലെന്ന നിഗമനത്തിൽ തന്നെയാണ് സിഎജി. അത് എവിടെപ്പോയെന്നു കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു..
പോലീസിനെ നിയന്ത്രിക്കുന്നതു കൊള്ളസംഘം: രമേശ് ചെന്നിത്തല
01:52 AM Feb 16, 2020 | Deepika.com