കോട്ടയം: കേരള കോണ്ഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ, അനൂപ് ജേക്കബ് വിഭാഗങ്ങൾ ഒരേദിവസം വ്യത്യസ്ത യോഗങ്ങൾ വിളിച്ചുചേർത്തു ശക്തി തെളിയിക്കുന്നു.
21നു കോട്ടയത്താണു ഇരുവിഭാഗവും യോഗം ചേരുന്നത്. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിലും അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണു യോഗം. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോണ്ഗ്രസ് -എം (ജോസഫ്) വിഭാഗത്തിൽ ലയിക്കണമെന്ന നിലപാടിൽ ചർച്ചകൾ പുരോഗമിക്കുന്പോൾ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ളവർ ലയനത്തെ എതിർക്കുകയാണ്.
പാർട്ടിയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അനൂപ് ജേക്കബ് വിളിച്ചുചേർത്ത യോഗത്തിൽ 11 സംസ്ഥാന കമ്മിറ്റി ഭാരവാഹികളും 10 ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റുമാർ അനൂപിനൊപ്പം നിൽക്കുന്പോൾ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ ജോണി നെല്ലൂരിനെ പിന്തുണയ്ക്കുന്നു.
പാലക്കാട് ജില്ലാ പ്രസിഡന്റ് അവധിക്ക് അപേക്ഷ നൽകിയെന്നു അനൂപ് ജേക്കബ് പറഞ്ഞു. 70 അംഗ ഹൈപർ കമ്മിറ്റിയിൽ 42 പേർ പങ്കെടുത്തെന്നും ഒന്പതു പേർ ലീവിന് അപേക്ഷ നൽകിയെന്നും അനൂപ് പറഞ്ഞു. രണ്ടു വൈസ്പ്രസിഡന്റുമാർ ജോണി നെല്ലൂരിനൊപ്പമാണ്. ഒരാൾ അനൂപ് ജേക്കബിനെ പിന്തുണയ്ക്കുന്നു. അനൂപ് ജേക്കബ് 21നു കോട്ടയത്ത് സന്പൂർണ സംസ്ഥാന കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ട്.
ലയനം വേണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയാൽ മതിയെന്നും ഇന്നലെ കോട്ടയത്തു ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. വർക്കിംഗ് പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ശക്തിപരീക്ഷണം
01:52 AM Feb 16, 2020 | Deepika.com