തൊടുപുഴ: ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ പട്ടാപ്പകൽ വീട്ടിൽക്കയറി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ആന്ധ്രയിലേക്ക്.
പിടിയിലായ ആന്ധ്ര സ്വദേശി ഷെമീംബീവിക്ക് കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
ആന്ധ്ര പോലീസുമായി സഹകരിച്ച് ഷെമീംവീബിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ സിഐ സജീവ് ചെറിയാൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഇടവെട്ടി വലിയജാരം നീലിയാനിക്കൽ മുജീബിന്റെ പെണ്‍കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുകാർ കണ്ടതോടെ കുട്ടിയെ വലിച്ചെറിഞ്ഞു കടന്നുകളയാൻ ശ്രമിച്ച ഷെമിംബീവിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇവരുടെ യഥാർഥ മേൽവിലാസമോ മറ്റു വിവരങ്ങളോ ലഭിച്ചില്ല. തുടർന്ന് കരിങ്കുന്നത്തെ ഇവരുടെ താമസ സ്ഥലത്ത് കഴിയുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പേരുൾപ്പെടെയുള്ള ചില വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ഷെമീം ബീവിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും സമാന കേസോ മറ്റു കേസുകളോ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും, കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണോ ഇവരെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അന്വേഷണം ആന്ധ്രയിലേക്ക്
01:19 AM Feb 16, 2020 | Deepika.com