അതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവ് വെട്ടേറ്റ് മരിച്ച കേസിൽ ഏറാൻവീട്ടിൽ ഗിരീഷി(32)നെ അതിരപ്പിള്ളി എസ്ഐ പി.ഡി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പുഴയ്ക്ക് അക്കരെ തുരുത്തിലേക്കു രക്ഷപ്പെട്ട ഗിരീഷിനെ പിടികൂടുന്നതിനു ജില്ലാ പോലീസ് സൂപ്രണ്ട് പി. വിജയകുമാർ, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് എന്നിവരുടെ നിർദേശാനുസരണം പോലീസ് ഈ മേഖലയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.
ഇന്നലെ പുലർച്ചെ പുഴയിലൂടെ നീന്തിവരികയായിരുന്ന ഗിരീഷിനെ പോലീസ് സാഹസികമായി പിടികൂടി. കീരിക്കാടൻ എന്നറിയപ്പെടുന്ന ഗിരീഷ് നേരത്തെ രണ്ട് അടിപിടിക്കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞദിവസം പുലർച്ചെയാണ് കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപി(39)നെ കണ്ണൻകുഴി പാലത്തിനടുത്തു വെട്ടേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പ്ലാന്റേഷനിൽ താത്കാലിക തൊഴിലാളിയും ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായ പ്രദീപ് പുലർച്ചെ മോട്ടോർ ഓഫ് ചെയ്യാൻ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് കരുതപ്പടുന്നു. തലയിലും വയറിലും കൈകാലുകളിലും വെട്ടേറ്റു രക്തത്തിൽ കുളിച്ചുകിടന്ന പ്രദീപിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജലനിധിയുടെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന സ്ഥലത്തു മാലിന്യനിക്ഷേപം നടത്തുന്നതു തടയാൻ പമ്പ് ഓപ്പറേറ്ററായ പ്രദീപ് ശ്രദ്ധിക്കുന്നില്ലെന്നു പറഞ്ഞ് ഇവർ തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. സംഭവത്തിന്റെ തലേദിവസവും ഇവർ തമ്മിൽ വാക്കേറ്റവും പിടിവലിയും നടന്നിരുന്നു. നാട്ടുകാരിടപെട്ടാണ് സംഘട്ടനം ഒഴിവാക്കിയത്.
വീണ്ടും പ്രശ്നമുണ്ടായപ്പോൾ പ്രദീപ് പോലീസിൽ പരാതി നൽകുകയും ഇരുവരോടും സ്റ്റേഷനിലേക്കു വരാൻ പോലീസ് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റേഷനിലേക്കെത്തുന്നതിനുമുമ്പേ കൊലപാതകം നടന്നു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പുഴയിൽനിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഗിരീഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഡീഷണൽ എസ്ഐമാരായ സി.ജി.സന്തോഷ്കുമാർ, ഒ.ജി.ഷാജു, എഎസ്ഐ കെ.എ.ജാഫർ, സിപിഒമാരായ വി.എസ്.ദിനേശ്, അനൂപ് ദേവസി, ആനന്ദ്, മോഹനൻ, അജിത്കുമാർ, ഷെഫീർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അതിരപ്പിള്ളി വധം: പ്രതി അറസ്റ്റിൽ
01:02 AM Feb 16, 2020 | Deepika.com