കൊച്ചി: ഒരു മേഖലയിലെ മാത്രമല്ല, സര്‍വ സ്പര്‍ശിയായ വികസനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നമുക്ക് ഒരു നവകേരളം സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി പ്രഫഷണലുകളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റില്‍ നടന്ന പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കം, നിപ്പ, കൊറോണ തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നമ്മുടേതായ രീതിയില്‍ നേരിടാനും അതിനെ അതിജീവിക്കാനും കഴിഞ്ഞു.
കേരളത്തില്‍ മൂന്നു ലക്ഷത്തിലധികം വോളണ്ടിയര്‍മാരുള്ള ഒരു സന്നദ്ധ സംഘത്തിന് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തങ്ങളെ നേരിടാന്‍ ഇവരെ പരിശീലിപ്പിക്കുകയും ദുരന്തമേഖലയില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരം ഒരുക്കുകയും ചെയ്യും. ഇതിനുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളം വലിയൊരു പുനര്‍നിര്‍മിതിയുടെ പാതയിലാണ്. ഇതില്‍ ഏറ്റവും വലിയ പങ്കുവഹിക്കേണ്ടത് നാട്ടിലെ യുവതയാണ്. അതിനാല്‍ നാടിനൊപ്പം യുവജനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ് പ്രോഗ്രാം വഴിയും അല്ലാതെയും പ്രഫഷണലുകള്‍ക്ക് സര്‍ക്കാരുമായി സഹകരിക്കാനും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും കഴിയും. കേരളം പൂര്‍ണമായി ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്. ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണു കേരളം. ഈ സൗകര്യം എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഗഗന്‍ദീപ് കാംഗ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ കെ.എന്‍. മധുസൂദനന്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍, വിവിധ പ്രഫഷണല്‍ കോളജുകളുടെ സാരഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നു ലക്ഷം പേരുടെ സന്നദ്ധസംഘം ഉണ്ടാക്കും: മുഖ്യമന്ത്രി
01:02 AM Feb 16, 2020 | Deepika.com