തിരുവനന്തപുരം: സായുധ പോലീസ് ക്യാമ്പിൽനിന്നു വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ സനിൽകുമാർ മൂന്നാം പ്രതി. 2019 ഏപ്രിൽ മൂന്നിന് പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ പ്രതിപ്പട്ടികയിലാണ് സനിൽകുമാറിനെ മൂന്നാമത് ഉൾപ്പെടുത്തിയിട്ടുള്ളത്.
1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽനിന്നു വെടിയുണ്ടകൾ കാണാതായെന്ന മുൻ കമൻഡാന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പേരൂർക്കട പോലീസ് കേസെടുത്തത്. ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. രജിസ്റ്റർ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. രജിസ്റ്ററിൽ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികൾ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
എസ്എപി ക്യാന്പിൽ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിയുണ്ടകളുടെയും മറ്റും സുരക്ഷാചുമതല. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽകുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. അതീവസുരക്ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ട എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതക്കുറവ് ഉണ്ടായെന്നും കണ്ടെത്തി. എന്നാൽ, ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി, രജിസ്റ്റർ സൂക്ഷിക്കേണ്ട പോലീസുകാരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതു നീതി കേടാണെന്നു പോലീസുകാർ ആരോപിക്കുന്നു.
പോലീസുകാരായ ഗോപകുമാർ, അശോക് കുമാർ, സതീഷ്കുമാർ, അനീഷ്. ലിയിഷൻ, ബെൽരാജ്, വിനോദ്, റെജി ബാലചന്ദ്രൻ, സുധീഷകുമാർ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.
കുറ്റം തെളിയുന്നതുവരെ ഗണ്മാൻ സ്റ്റാഫിലുണ്ടാകുമെന്നു മന്ത്രി
തിരുവനന്തപുരം: എഫ്ഐആറിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടുവെന്നു പറഞ്ഞു ഗണ്മാൻ കുറ്റക്കാരനാവില്ലെന്നും കുറ്റം തെളിയുന്നതുവരെ സനിൽകുമാർ സ്റ്റാഫിലുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മന്ത്രി കടകംപള്ളിയുടെ ഗണ്മാൻ സനിൽകുമാർ മൂന്നാംപ്രതി
01:16 AM Feb 15, 2020 | Deepika.com