ചിങ്ങവനം: തരിശു നിലം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്ടർ തല കീഴായി മറിഞ്ഞു രണ്ടു പേർ മരിച്ചു. ഡ്രൈവർ അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷംവീട് കോളനിയിൽ ശശി(മോനി-56), സഹായി, നിലീമംഗലം ചാരംകുളങ്ങരവീട്ടിൽ ഷിനു(മണിക്കുട്ടൻ-38) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി ഏഴിനു പനച്ചിക്കാട് ചാന്നാനിക്കാട് വീപ്പനടി പാടത്താണ് അപകടം. പണി അവസാനിപ്പിച്ചു തിരികെ പോരുന്നതിനിടയിൽ ട്രാക്ടറിന്റെ പിൻഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന ഇരുന്പുചക്രം പുൽക്കൂനയിൽ ഉടക്കി തലകീഴായി മറിയുകയായിരുന്നു.
ട്രാക്ടറിനടിയിൽപ്പെട്ടു വെള്ളത്തിൽ മുങ്ങിപ്പോയ ഇരുവരെയും സമീപത്തുണ്ടായിരുന്ന ചോഴിയക്കാട് വലിയപറന്പിൽ ജോയിയും മകൻ ജോജോയും ചേർന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു ട്രാക്ടറുകളിലെ ജീവനക്കാരും ഓടിയെത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
പിന്നീടു കുറച്ചകലെയായിരുന്ന മറ്റു ട്രാക്ടറുകൾ എത്തിച്ചു മറിഞ്ഞുകിടന്ന ട്രാക്ടർ വടം കെട്ടി ഉയർത്തിയാണ് ഇരുവരെയും വെള്ളത്തിനടിയിൽനിന്നു പുറത്തെടുത്തത്.
തുടർന്ന് 400 മീറ്റർ വെള്ളത്തിലൂടെ ഇരുവരെയും എടുത്തുകൊണ്ട് കരയിലെത്തിക്കുകയായിരുന്നു. സ്ഥല ത്തെത്തിയ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചിങ്ങവനം പോലീസും കണ്‍ട്രോൾറൂം പോലീസും സ്ഥലത്തെത്തി
മൃതദേഹം മോർച്ചറിയിൽ.
വയലിൽ ട്രാക്ടർ തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു
01:16 AM Feb 15, 2020 | Deepika.com