തിരുവനന്തപുരം: പോലീസിലെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് വിവാദം നിലനിൽക്കുന്പോഴും ആരോപണവിധേയനായ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ തള്ളാതെ സർക്കാർ.
ആയുധങ്ങൾ നഷ്ടമായതുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നു നിർദേശിച്ച മുഖ്യമന്ത്രി മറ്റൊരു അന്വേഷണത്തിനും തയാറായില്ല. കാണാതായ ആയുധങ്ങൾ, തീവ്രവാദികളുടെ പക്കൽ എത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നെ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്ന നിലപാടാണു സർക്കാരിനുള്ളത്.
ആരോപണ വിധേയനായ ഡിജിപിയെ മാറ്റിനിർത്തി ആയുധ ഇടപാട് ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിലും നിലപാട് എടുത്തില്ല.
വിവാദം, കത്തിപ്പടർന്നതോടെ ഡിജിപി ലോക്നാഥ് ബെഹ്റയെ ഇന്നലെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. തോക്കുകൾ കാണാതായിട്ടില്ലെന്നും 1994 മുതൽ കാണാതായ വെടിയുണ്ടകളുടെ കണക്കാണ് സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതെന്നുമാണു ബെഹ്റ വിശദീകരിച്ചത്.
മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടെന്നും എസ്എപിയിലെ മുഴുവൻ ആയുധങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കട്ടെയെന്നുമുള്ള ഡിജിപിയുടെ നിലപാടു മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. രാത്രിയോടെ ആയുധങ്ങൾ മുഴുവൻ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന വാർത്താക്കുറിപ്പും ഡിജിപി പുറത്തിറക്കി.
അതിനിടെ, ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലും വിഷയം ചർച്ചയാകും. ആയുധങ്ങൾ നഷ്ടമായിട്ടില്ലെന്നും 1994 മുതൽ വെടിയുണ്ടകൾ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമുള്ള മറുപടി മുഖ്യമന്ത്രി ഇവിടെ നൽകാനാണു സാധ്യത.
സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതുപോലെ പോലീസിന്റെ 25 തോക്കുകൾ കാണാതായിട്ടില്ലെന്നു പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എസ്എപിയിൽനിന്നു നൽകുമ്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിശകാണ് ആശയക്കുഴപ്പത്തിനു കാരണമെന്നാണു വിശദീകരണം.
വെടിയുണ്ടയുടെ കാര്യത്തിൽ 1994 മുതലുണ്ടായ കുറവുകളാണ് ഇപ്പോൾ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. വെടിയുണ്ടകളുടെ സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ മുൻകാലങ്ങളിൽ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകളുടെ ഒഴിഞ്ഞ കവറുകൾ തിരിച്ചെടുക്കുകയോ അവ കണക്കിൽ ഉൾപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം ഇക്കാര്യത്തിലൊക്കെ കടുത്ത നടപടികളുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകിയത്.
ഡിജിപിയെ തള്ളാതെ സർക്കാർ
01:05 AM Feb 14, 2020 | Deepika.com