തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ തടഞ്ഞു. വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ എംഎൽഎമാരെ ബലംപ്രയോഗിച്ചു നീക്കി ഗവർണറെ ഡയസിലേക്ക് എത്തിച്ചു. ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
കേരള നിയമസഭയുടെ ചരിത്രത്തിലെ അപൂർവമായ സംഭവങ്ങളാണ് ഇന്നലെ സഭയ്ക്കുള്ളിൽ അരങ്ങേറിയത്. ദിവസങ്ങൾക്കുമുമ്പേ വിവാദത്തിലായ നയപ്രഖ്യാപന പ്രസംഗം ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്. സ്വന്തം എതിർപ്പു രേഖപ്പെടുത്തിയതിനു ശേഷം പൗരത്വ നിയമ ഭേദഗതിയേക്കുറിച്ചുള്ള വിമർശനങ്ങൾ ഗവർണർ വായിച്ചു. പ്രസംഗത്തിലെ നിലപാടുകളോടു വിയോജിക്കുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം വായിക്കുന്നു എന്നു പറഞ്ഞതിനു ശേഷമായിരുന്നു ഗവർണർ ഈ ഭാഗം വായിച്ചത്.
ഗവർണർ നിയമസഭയിൽ എത്തുന്നതിനു മുമ്പുതന്നെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിച്ചിരുന്നു. ഗവർണർ ഗോ ബാക്ക്, ഗവർണറെ തിരിച്ചു വിളിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർ മുഴക്കി. ഗവർണർ സഭയ്ക്കുള്ളിലേക്കു വന്നതോടെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നടുത്തളത്തിനടുത്ത് തടയുകയായിരുന്നു. ഗവർണർ ബിജെപി ഏജന്റ് എന്നൊക്കെ പ്രതിപക്ഷം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഗവർണറെ സഭയിലേക്ക് ആനയിച്ചു കൊണ്ടുവരികയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലനും പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.അഞ്ചു മിനിറ്റിലേറെ ഗവർണർക്ക് നടുത്തളത്തിനടുത്ത് കാത്തുനിൽക്കേണ്ടി വന്നു. തുടർന്നാണ് വാച്ച് ആൻഡ് വാർഡിനെ വിളിച്ച് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി ഗവർണറെ മുന്നോട്ടു കൊണ്ടുപോയത്.ഗവർണർക്കും സംഘത്തിനും ചുറ്റും വലയം തീർത്ത വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ചു മുന്നോട്ടു നീങ്ങി. ഇതിനിടെ പ്രതിപക്ഷാംഗങ്ങളിൽ ചിലർ നിലത്തു വീണു. തടയാൻ ശ്രമിച്ച ചിലരെ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു.
ഗവർണർ വേദിയിലെത്തിയപ്പോഴും പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു കൊണ്ടിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങി. ഈ സമയം ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഏതാനും മിനിറ്റുകൾ നീണ്ട പ്രതിഷേധത്തിനുശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി. സഭാകവാടത്തിൽ കുറേ സമയം കുത്തിയിരുന്നു പ്രതിഷേധം തുടർന്നു.
പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുന്പോൾ ഭരണപക്ഷാംഗങ്ങൾ നിശബ്ദരായി ഇരിക്കുകയായിരുന്നു. ഗവർണറുടെ പ്രസംഗത്തിന്റെ പല ഭാഗത്തും ഭരണപക്ഷാംഗങ്ങൾ ഡെസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
നയപ്രഖ്യാപനം: വിയോജിച്ചു, വായിച്ചു
01:57 AM Jan 30, 2020 | Deepika.com