തിരുവനന്തപുരം: ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സർക്കാരും തമ്മിൽ അന്തർധാര സജീവമാണെന്നു നയപ്രഖ്യാപന പ്രസംഗത്തോടെ വ്യക്തമായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര സർക്കാരുമായുള്ള സംസ്ഥാന സർക്കാരിന്റെ പാലമാണ് ഗവർണർ. ലാവ്ലിൻ കേസിൽനിന്ന് രക്ഷപ്പെടാൻ മോദിയുടെ സഹാനുഭൂതി നേടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നാടകമാണ് നിയമസഭയിൽ കണ്ടതെന്നും ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ചിറങ്ങിയശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നയം ഇരട്ടത്താപ്പാണ്. ഗവർണറും സർക്കാരും തമ്മിലുള്ള അന്തർധാര സജീവമാണെന്നു വ്യക്തമായിക്കഴിഞ്ഞു. ചങ്ങല പിടിച്ചതെല്ലാം മുഖ്യമന്ത്രിയുടെ നാടകമാണെന്നു തെളിഞ്ഞു. ഗവർണറുടെ കാലുപിടിക്കേണ്ട ഗതികേടു മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവർണർക്കെതിരേ മുഖ്യമന്ത്രി പിണറായി എന്തുകൊണ്ടു മൗനം പാലിക്കുന്നു. ഗവർണർക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒരു ആത്മാർഥതയുമില്ല.പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷാംഗങ്ങളിൽ ചിലരെ മർദിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. സഭയിലേക്ക് വാച്ച് ആൻഡ് വാർഡിനെ വിളിക്കേണ്ടെന്ന കീഴ്വഴക്കം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തെറ്റിച്ചു. വാച്ച് ആൻഡ് വാർഡിനെക്കൊണ്ട് സഭ നടത്തേണ്ട പരിതാപകരമായ സ്ഥിതിയുണ്ടായി. ഇതിൽ പ്രതിപക്ഷത്തിനു പ്രതിഷേധമുണ്ട്. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ ഗവർണറായിരുന്ന ജസ്റ്റീസ് പി.സദാശിവത്തെ ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാതൃകയാക്കണം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനില്ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
"അന്തർധാര സജീവം'
01:57 AM Jan 30, 2020 | Deepika.com