തിരുവനന്തപുരം: പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാകാൻ പാടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന് എതിരാണ് ഇതെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡികയിലാണ് പൗരത്വ വിഷയത്തേക്കുറിച്ചുള്ള പരാമർശമുള്ളത്. ഈ വിഷയത്തിൽ തനിക്ക് വിയോജിപ്പ് ഉണ്ടെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ വായിക്കുകയാണെന്നും പറഞ്ഞായിരുന്നു ഗവർണർ ഈ ഖണ്ഡിക വായിക്കാനാരംഭിച്ചത്. പൗരത്വ ഭേദഗതി സംബന്ധിച്ചുള്ള വിമർശനം സർക്കാരിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും അതിനാൽ ഈ ഭാഗം വായിക്കില്ലെന്നും ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽല മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി വായിക്കണമെന്ന് ഇന്നലെ രാവിലെ നൽകിയ കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണു ഗവർണർ നിലപാടിൽ അയവു വരുത്തിയതും പ്രസംഗം മുഴുവനായി വായിച്ചതും.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു കൊണ്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു എന്നു ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമം എന്നു വിശ്വസിക്കുന്നതിനാലാണ് ഇങ്ങനെയൊരു പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ 131-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച് സർക്കാർ സുപ്രീംകോടതി മുന്പാകെ ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്തു.
രാഷ്ട്രീയ രംഗത്ത് നമ്മൾ പരീക്ഷണ ഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. നമ്മുടെ ഭരണഘടനയിൽ അന്തർലീനമായതും നമ്മുടെ ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയതുമായ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത സർക്കാർ പ്രഖ്യാപിക്കുന്നു. മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ പാലിച്ചു കൊണ്ട് നാം നമ്മുടെ ദേശീയ ഐക്യം കെട്ടിപ്പടുത്തു. ഈ ശക്തമായ ചരടുകളിലൂടെ നമ്മുടെ സമൂഹം വൈവിധ്യങ്ങൾക്കിടയിൽ ഐക്യത്തോടെ നിൽക്കുന്നു. ഭാഷയുടെയും മതത്തിന്റെയും വൈവിധ്യം നമ്മുടെ ഐക്യത്തിന്റെ ശ്രേഷ്ഠത വർധിപ്പിക്കും. ഭിന്നിപ്പിക്കാനും വിവേചനം കാണിക്കാനുമുള്ള ഏതൊരു ശ്രമവും പ്രതിരോധിക്കപ്പെടേണ്ടതാണ്.
ദേശീയ സന്പദ് വ്യവസ്ഥ മുമ്പെങ്ങുമില്ലാത്ത വിധം മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്നു പറഞ്ഞ ഗവർണർ മാന്ദ്യം മറികടക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെയും വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടികൾ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. സഹകരണ ഫെഡറലിസം എന്നൊക്കെ പറയുന്പോഴും സംസ്ഥാനങ്ങളുടെ ചെലവു ബാധ്യതകൾ വർധിക്കുന്പോൾ അവരുടെ വരുമാന ശേഷി കുറഞ്ഞു വരികയാണ്. ദേശീയ സന്പദ് വ്യവസ്ഥയിലെ സാന്പത്തിക മാന്ദ്യവും നികുതി ഇളവുകളും കാരണം കേന്ദ്ര സാന്പത്തിക വിഹിതത്തിൽ കുത്തനേ ഇടിവുണ്ടായി.
ദുരിതങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാന പൊതുവായ്പയും കുറച്ചു. കഴിഞ്ഞ പാദത്തിൽ പതിനായിരം കോടി രൂപയുടെ പൊതുവായ്പയെടുക്കാൻ കേരളത്തിനു കഴിയുമെന്നായിരുന്നു ബജറ്റ് പ്രതീക്ഷ. എന്നാൽ അനുമതി നൽകിയത് 1900 കോടി രൂപയ്ക്കു മാത്രമാണെന്നും പ്രസംഗത്തിൽ പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലാകരുത് പൗരത്വം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
01:57 AM Jan 30, 2020 | Deepika.com