ഷൊർണൂർ: പോലീസിനെ തള്ളിമാറ്റി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ട കവർച്ചക്കേസ് പ്രതി ബംഗ്ലാദേശ് സ്വദേശി മാണിക് സർക്കാരിനെ(35) ഷൊർണൂരിൽനിന്നു പിടികൂടി.
ഷൊർണൂർ നമ്പ്രം പ്രദേശത്തു ഭാരതപ്പുഴയോടു ചേർന്ന് പ്രതിയെ കണ്ടതായി നാട്ടുകാരിൽ ചിലർ ഷൊർണൂർ റെയിൽവേ പോലീസിനു നല്കിയ രഹസ്യവിവരത്തെതുടർന്ന് ചെറുതുരുത്തി, ഷൊർണൂർ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
ഇന്നലെ രാവിലെ 11നാണ് നമ്പ്രം പ്രദേശത്തു പ്രതിയെ കണ്ടതായി പോലീസിനു രഹസ്യവിവരം ലഭിച്ചത്. തുടർന്നു പോലീസ് പ്രദേശം വളഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ പ്രതി ആക്രമിക്കാൻ ശ്രമിച്ചതായി ഷൊർണൂർ റെയിൽവേ സിഐ എം.കെ. കീർത്തി ബാബു പറഞ്ഞു. പ്രതിയെ തൃശൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
കണ്ണൂരിൽ മാധ്യമപ്രവർത്തകനായ കെ. വിനോദ് ചന്ദ്രൻ, ഭാര്യ സരിതകുമാരി എന്നിവരെ കെട്ടിയിട്ടു 20 ലക്ഷം രൂപയുടെ മുതൽ കവർച്ച നടത്തിയ കേസിലും കൊലക്കേസിലും പ്രതിയായ ബംഗ്ലാദേശ് പ്രിഷ്പൂർ ജില്ലയിലെ മാണിക് സർക്കാർ ചൊവ്വാഴ്ചയാണ് കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽനിന്നു ചാടിപ്പോയത്.
രണ്ടുമാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് മൂന്നു പോലീസുകാർക്കൊപ്പം ട്രെയിനിൽ എറണാകുളം കാക്കനാട് ജയിലിലേക്കു കൊണ്ടുപോയത്. യാത്രയ്ക്കിടെ ഷൊർണൂരിനും ചെറുതുരുത്തിക്കുമിടയിൽ ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്തു പോലീസുകാരെ തട്ടിയിട്ട് ട്രെയിനിൽനിന്നു താഴേക്കു ചാടുകയായിരുന്നു.
കർണാടകയിൽ കവർച്ചയ്ക്കിടെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാൾ ഹുഗ്ലി ജയിലിൽ റിമാൻഡിലിരിക്കെയാണ് കണ്ണൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ കേസിൽ പ്രതിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഖിലാലി(19)നെ ചോദ്യംചെയ്തപ്പോഴാണ് മാണിക് സർക്കാരും പ്രതിയാണെന്ന വിവരം ലഭിച്ചത്.
ട്രെയിനിൽനിന്നു ചാടിപ്പോയ പ്രതിയെ പിടികൂടി
01:57 AM Jan 30, 2020 | Deepika.com