തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞപ്പോൾ, സംസ്ഥാന നിയമസഭയുടെ ചരിത്രത്താളുകളിൽ ഗവർണറെ സഭയ്ക്കുള്ളിൽ തടയുന്ന മൂന്നാം സംഭവമായി അത്. നിയമസഭാ ഹാളിനുള്ളിൽ യുഡിഎഫ് ഗവർണറെ തടയുന്ന ആദ്യ സംഭവം. മുമ്പു രണ്ടു തവണയും ഗവർണറെ തടഞ്ഞ സിപിഎം ഇത്തവണ ഗവർണറെ അകത്ത് എത്തിക്കാൻ സംരക്ഷണ കവചമൊരുക്കിയെന്ന വൈരുധ്യവുമുണ്ട്.
മുമ്പു രണ്ടു തവണയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പേരിലാണു ഗവർണറെ തടഞ്ഞതെങ്കിൽ ഗവർണർക്കെതിരേയുള്ള പ്രതിഷേധത്തിന്റെ പേരിൽ അദ്ദേഹത്തെ തടയുന്ന ആദ്യ സംഭവമാണിത്. കഴിഞ്ഞ രണ്ടു തവണയും തടയാനെത്തിയവരുടെ കണ്ണുവെട്ടിച്ച് പിൻവശത്തു കൂടെ സ്പീക്കറുടെ ഡയസിൽ ഗവർണറെ എത്തിക്കുകയായിരുന്നുവെങ്കിൽ ഇക്കുറി പ്രതിഷേധക്കാർക്കു നേരെ ബലം പ്രയോഗിച്ചു കൃത്യമായ വഴിയിലൂടെ എത്തിച്ചു നയം പ്രഖ്യാപിക്കാനായെന്ന പ്രത്യേകതയുണ്ട്.
സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്തായിരുന്നു നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ കേരള നിയമസഭയിൽ ആദ്യം തടഞ്ഞത്. പ്രതിപക്ഷത്തായിരുന്ന സിപിഎം അംഗങ്ങൾ 1974 ജനുവരി 31നാണു ഗവർണറായിരുന്ന എൻ.എൻ. വാഞ്ചുവിനെ തടഞ്ഞത്. അന്നത്തെ മന്ത്രിസഭാംഗങ്ങൾക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ വഴിമുടക്കിയത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്പീക്കറുടെ ഡയസിലേക്ക് എത്താൻ പ്രതിപക്ഷാംഗങ്ങൾ അനുവദിച്ചില്ല. തുടർന്ന് സഭാമന്ദിരത്തിന്റെ പിറകിലൂടെ ഗവർണറെ സ്പീക്കറുടെ ചേംബറിൽ (മുറി) എത്തിച്ചശേഷം പിന്നീടു ഡയസിലെത്തിച്ചു. തുടർന്ന് അദ്ദേഹം നയപ്രഖ്യാപന പ്രസംഗവും നടത്തി.
1995 ജനുവരി 21നായിരുന്നു നിയമസഭയിൽ ഗവർണറെ തടഞ്ഞ രണ്ടാം സംഭവം. ഐഎസ്ആർഒ ചാരക്കേസിൽ മുഖ്യമന്ത്രി കെ.കരുണാകരന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഗവർണർ ബി.രാച്ചയ്യയ്ക്കു നേരെ പ്രതിഷേധമുയർന്നത്. പ്രതിഷേധത്തിനു ശക്തിയേറിയതോടെ പിൻവാതിലിലൂടെ വഴിതിരിച്ചു ഗവർണറെ സ്പീക്കറുടെ ഡയസിലെത്തിച്ചു. അതേവർഷം മാർച്ചിൽ കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
ഗവർണർമാരെ നിയമസഭാ പരിസരത്തു തടഞ്ഞ നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 997ൽ ജോർജ് ഈഡനും കെ.സി. വേണുഗോപാലും ചേർന്നു നിയമസഭാ പരിസരത്തു ഗവർണറെ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്നു ഗവർണർമാർക്കു നയപ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയാതെ വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കെ. ഇന്ദ്രജിത്ത്
നിയമസഭയിൽ ഗവർണറെ തടയുന്നതു മൂന്നാംതവണ
12:52 AM Jan 30, 2020 | Deepika.com