തിരുവനന്തപുരം: നയപ്രഖ്യാപനത്തിനായി നിയമസഭ ചേർന്ന ഇന്നലെ സഭയിലെത്തിയ അംഗങ്ങളിൽ പലരുടെയും കണ്ണുകളിൽ കൗതുകം നിറഞ്ഞു. തങ്ങളുടെ ഇരിപ്പിടത്തോടൊപ്പമുള്ള മേശമേൽ ടച്ച് സ്ക്രീൻ കന്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നു. ഗവർണറുടെ നയപ്രഖ്യാപനം സ്ക്രീനിൽ വിരലോടിച്ചാണ് ഏറെപ്പേരും വായിച്ചത്. എന്നാൽ, മുതിർന്ന അംഗങ്ങളിൽ ചിലർ അൽപം അങ്കലാപ്പിലുമായി. ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യാൻ അംഗങ്ങൾക്കുള്ള പരിശീലനം തുടരുന്നുണ്ടെന്ന് സ്പീക്കറുടെ അറിയിപ്പ് വന്നതോടെ അവർക്കും ആശ്വാസമായി.
സന്പൂർണ കടലാസ് രഹിത നിയമസഭയെന്ന ഖ്യാതി സ്വന്തമാക്കി ഡിജിറ്റലായി മാറിയ കേരള നിയമസഭയുടെ ഉദ്ഘാടനം നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
കന്പ്യൂട്ടറിനു പുറമെ എല്ലാ എംഎൽഎമാർക്കും മൊബൈൽ ടാബും നൽകിയിട്ടുണ്ട്. ഇതോടെ നിയമസഭയുടെ വിവിധ രേഖകൾ ഇനി എംഎൽഎമാർക്ക് വിരൽത്തുന്പിൽ ലഭ്യമാകും. നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ചോദ്യോത്തരങ്ങൾ, ബില്ലുകൾ തുടങ്ങിയ രേഖകളെല്ലാം നിശ്ചിത സമയത്തിനു മുമ്പു കന്പ്യൂട്ടറിൽ ലഭ്യമാകും. നടപ്പു സമ്മേളനത്തിൽ കന്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രിന്റ് ചെയ്ത രേഖകൾ കൂടി ലഭ്യമാക്കുമെന്ന് സ്പീക്കർ അറിയിച്ചു. മുതിർന്ന അംഗങ്ങൾക്കുൾപ്പെടെ ഡിജിറ്റലായി മാറിയതിനു ശേഷമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണിതെന്ന് സ്പീക്കർ അറിയിച്ചു.
40 കോടി രൂപ മുതൽ മുടക്കിയാണ് സഭ ഡിജിറ്റലൈസ് ചെയ്തത്. ഒരു വർഷം നിയമസഭയുടെ വിവിധ രേഖകൾ അച്ചടിക്കുന്നതിനായി 35 മുതൽ 40 വരെ കോടി രൂപയാണ് ചെലവിട്ടിരുന്നത്.
നിയമസഭ ഡിജിറ്റലായി; കൗതുകത്തോടെ അംഗങ്ങൾ
12:51 AM Jan 30, 2020 | Deepika.com