കൊച്ചി: ലഹരിമരുന്ന് വിതരണം നടത്തവേ 2.25 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഇടുക്കി സ്വദേശികളായ മണിയാറാൻ പാറക്കൽ എബി (22), കുത്തുപാറ മൂലംകുഴി അമൽ (22) എന്നിവരെയാണ് ഗാന്ധിനഗറിൽനിന്നു പിടികൂടിയത്. നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സൈസ് പറഞ്ഞു.
എളംകുളം ഭാഗത്ത് ലഹരി ഉപയോഗിച്ച് അവശനിലയിൽ കാണപ്പെട്ട ഒരു കൂട്ടം വിദ്യാർഥികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇടുക്കിയിൽനിന്നു കടത്തികൊണ്ടുവരുന്ന കഞ്ചാവ് വൈപ്പിൻ, എറണാകുളം ഭാഗങ്ങളിലാണ് കൂടുതലായും വിൽപ്പന നടത്തിവന്നിരുന്നത്. നെറ്റ്വർക്കിംഗ് ഡിപ്ലോമ കോഴ്സിനാണ് എബി പഠിക്കുന്നത്.
വാരാന്ത്യങ്ങളിൽ അവധിക്കായി നാട്ടിൽ പോകുന്ന എബി ബൈക്കിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവരികയായിരുന്നു. കഞ്ചാവ് കടത്തിനായി വിലകൂടിയ ബൈക്കുകളും വാടകക്കാറുകളുമാണ് ഉപയോഗിച്ചിരുന്നത്. എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ എബി നാലു ദിവസം മുന്പ് ഇടുക്കിയിലേക്ക് പോയതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് എക്സൈസ് സംഘം പ്രതികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചു തുടർച്ചയായി നടത്തിയ നിരീക്ഷണത്തിലാണു ഗാന്ധിനഗറിലെ വാടകവീട്ടിൽ മയക്കുമരുന്നുമായി എത്തിയ എബിയേയും അമലിനെയും പിടികൂടാനായത്. ഫോർട്ട്കൊച്ചി ബീച്ചിൽ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
12:51 AM Jan 30, 2020 | Deepika.com