തിരുവനന്തപുരം: കേരള നദീതീര സംരക്ഷണ മണൽവാരൽ നിയന്ത്രണ നിയമം ലംഘിക്കുന്നവർക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി തയാറാക്കിയ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. തുടർച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കും.
നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കണം. അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കളക്ടർ നിശ്ചയിച്ചുകൊണ്ട് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലേലത്തിലൂടെ വിൽപന നടത്താൻ കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഭാരതപ്പുഴ, പെരിയാർ, ചാലിയാർ, പന്പ, കല്ലട, വാമനപുരം, ചന്ദ്രഗിരിപ്പുഴ, കരമനയാർ, മീനച്ചിലാർ എന്നിവിടങ്ങളിലാണു നിയമം ബാധകമാകുക.
കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തെരഞ്ഞെടുത്ത സ്കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക ഉദ്ദേശ കന്പനിയായി (എസ്പിവി) നിയമിക്കപ്പെട്ട കിലയിൽ പ്രൊജക്ട് മാനേജ്മെൻറ് യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടി ഏഴു തസ്തികകൾ അന്യത്ര സേവന വ്യവസ്ഥയിൽ അനുവദിക്കും. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കില ഡയറക്ടർക്ക് അനുമതി നൽകും.
മണൽവാരൽ: പിഴശിക്ഷ അരലക്ഷമാക്കി
12:11 AM Jan 30, 2020 | Deepika.com