കൊച്ചി: ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം 5.05ന് ഭൂപടം സൃഷ്ടിക്കും. 5.17ന് (മഹാത്മാഗാന്ധി വെടിയേറ്റു വീണ സമയം) ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ. തുടർന്നു പൊതുയോഗം. വയനാട് ഒഴികെയുള്ള 13 ജില്ലകളിലും ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്ന മനുഷ്യഭൂപടം ഒരുക്കും.
വയനാട്ടിൽ നാളെ രാവിലെ 11നു രാഹുൽഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ മാർച്ച് നടക്കും. കൽപ്പറ്റയിൽനിന്നാണു മാർച്ച് ആരംഭിക്കുക. പ്രമുഖ യുഡിഎഫ് നേതാക്കളും ലോംഗ് മാർച്ചിൽ അണിനിരക്കും.
ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞാകും പ്രവർത്തകർ മനുഷ്യഭൂപടത്തിന്റെ ഭാഗമാകുക. അശോകചക്രത്തിനായി നീലത്തൊപ്പികൾ ധരിച്ചവർ അണിനിരക്കും.
മനുഷ്യഭൂപടത്തിനു പുറത്ത് പത്തു മീറ്റർ ദൂരപരിധിയിൽ ചതുരാകൃതിയിൽ ദേശീയ പതാകകളേന്തിയ പ്രവർത്തകർ സംരക്ഷണ കവചവും ഒരുക്കും. വൈകുന്നേരം നാലിനു പ്രവർത്തകർ അതാതു ഗ്രൗണ്ടുകളിൽ എത്തിച്ചേരും. എറണാകുളത്ത് നെഹ്റു സ്റ്റേഡിയത്തിനു മുന്നിലാണു മനുഷ്യഭൂപടം ഒരുക്കുക.
തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കൊല്ലത്തു വി.എം. സുധീരൻ, പത്തനംതിട്ടയിൽ ഷിബു ബേബിജോണ്‍, കോട്ടയത്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ എം.എം. ഹസൻ, ഇടുക്കിയിൽ പി.ജെ. ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചൻ, തൃശൂരിൽ ഡോ. എം.കെ. മുനീർ, മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാലക്കാട്ട്് കെ. ശങ്കരനാരായണൻ, കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർഗോഡ് യു.ടി. ഖാദർ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.
യുഡിഎഫ് മനുഷ്യഭൂപടം 13 കേന്ദ്രങ്ങളിൽ നാളെ
12:20 AM Jan 29, 2020 | Deepika.com