മാഹി: ഇന്ത്യയിലും കേരളത്തിലും കാണാൻ കഴിയുന്നത് രണ്ട് ഏകാധിപതികളുടെ ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരേയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന സഹനസമര പദയാത്രയുടെ ഉദ്ഘാടനം ജില്ലാ അതിർത്തിയായ മാഹി പാലത്തിനു സമീപം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകം സാമ്പത്തികമാന്ദ്യത്തിൽനിന്ന് കരകയറുമ്പോൾ നരേന്ദ്രമോദി ഇതൊന്നും കാണുന്നില്ല. എന്നാൽ, ഇന്ത്യ സാമ്പത്തികരംഗത്ത് ഗുരുതരമായ സാമ്പത്തിക തകർച്ച നേരിടുകയാണ്. ജനങ്ങളുടെ കൈയിൽ പണമില്ലാത്ത അവസ്ഥ കൂടിവരികയാണ്.
അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ വില കുത്തനേ താഴ്ന്നിരിക്കുന്നു. ഇതിൽനിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുത്തലാഖ്, പൗരത്വ നിയമ ഭേദഗതി എന്നിവകൊണ്ടു നേരിടുന്നത്. കേരളത്തിലെ ഗവർണറുടെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന മുഖ്യമന്ത്രിയെയല്ല നമുക്കു വേണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിക്കാരെ എല്ലാ മേഖലകളിലും തിരുകിക്കയറ്റുകയാണെന്നും കേരളത്തിൽ നിയമനനിരോധനം നിലനിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരേ ശക്തമായ നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിഞ്ഞെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. പദയാത്രയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല ജാഥാ ക്യാപ്റ്റൻ സതീശൻ പാച്ചേനിക്ക് പതാക കൈമാറി നിർവഹിച്ചു.
കേരളത്തിലും കേന്ദ്രത്തിലും ഏകാധിപതികൾ: ചെന്നിത്തല
12:20 AM Jan 29, 2020 | Deepika.com