തിരുവനന്തപുരം: പന്തീരാങ്കാവിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് എൻഐഎയെ ഏൽപിക്കാൻ ഇവർ ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഭരണകൂട ഭീകരതയുടെ ഇരകളാണ് ഇവരെന്നാണ് അടിയുറച്ച സിപിഎമ്മുകാരായ കുടുംബങ്ങൾ വിശ്വസിക്കുന്നത്.
ഇവർ മാവോയിസ്റ്റുകൾ തന്നെയാണെന്നു പറഞ്ഞു ക്രൂരമായി ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അതേ സമയം ഇവർ മാവോയിസ്റ്റുകളാണെന്നു പറയാനാവില്ലെന്നും ഇവർ ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. ഇതിലേതാണ് ശരിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ആരെയും തീവ്രവാദിയായി മുദ്രകുത്താൻ കഴിയും വിധത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന യുഎപിഎ ഭേദഗതിയാണ് പിണറായി വിജയൻ എടുത്ത് പ്രയോഗിച്ചിരിക്കുന്നതെന്നു രമേശ് കുറ്റപ്പെടുത്തി.
അലൻ ഷുഹൈബും താഹ ഫസലും ചെയ്ത തെറ്റ് എന്തെന്നു മുഖ്യമന്ത്രി പറയണം: പ്രതിപക്ഷനേതാവ്
12:20 AM Jan 29, 2020 | Deepika.com