തിരുവനന്തപുരം: രാജ്യത്തു പൗരത്വ രജിസ്റ്ററല്ല, തൊഴിൽ രഹിതരുടെ പട്ടികയാണ് നരേന്ദ്രമോദി സർക്കാർ തയാറാക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ എൻ.എസ്. നുസൂർ.
രാജ്യത്തു തൊഴിലില്ലായ്മയും സാന്പത്തിക അരക്ഷിതാവസ്ഥയും പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ വർഗീയതയുടെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നത്. ഭരണഘടനയെപ്പോലും അട്ടിമറിച്ച് മതവിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ പൗരത്വ രജിസ്റ്റർ തയാറാക്കാൻ ശ്രമിക്കുന്ന മോദി സർക്കാർ ആദ്യം ദേശീയ തൊഴിൽ രഹിതരുടെ പട്ടിക തയാറാക്കണം.
മോദി സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു. തൊഴിലില്ലായ്മ 45 വർഷത്തിനിടയിൽ ഉയർന്ന നിരക്കിലെത്തി. ആഗോളതലത്തിൽ 4.9 ശതമാനം മാത്രമുള്ളപ്പോഴാണ് ഇന്ത്യയിൽ 8.1 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ളത്. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി എന്നതും ഈ അവസരത്തിൽ നാം കൂട്ടിവായിക്കണം. അശാസ്ത്രീയമായി നടപ്പിലാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും സന്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ മോദിക്കും കൂട്ടർക്കും താൽപ്പര്യമുള്ള വ്യവസായ ഭീമൻമാർക്ക് തീറെഴുതി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ തൊഴിൽ രഹിതരുടെ രജിസ്റ്റർ തയ്യാറാക്കും. അതിനായി 81519 94411 എന്ന നന്പറിലേക്ക് തൊഴിൽ രഹിതരായ ചെറുപ്പക്കാർ ഒരു മിസ്ഡ് കാൾ തന്നാൽ മതിയെന്നും നുസൂർ പറഞ്ഞു.
രാജ്യത്തു പൗരത്വ രജിസ്റ്ററല്ല, തൊഴിൽരഹിതരുടെ പട്ടികയാണ് വേണ്ടതെന്നു യൂത്ത് കോണ്‍ഗ്രസ്
12:20 AM Jan 29, 2020 | Deepika.com