കൊച്ചി: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ വിധി നടപ്പാക്കുന്നതിനെതിരേ തര്‍ക്കം ഉന്നയിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഹൈക്കോടതി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
കൂത്താട്ടുകുളം സെന്റ് സ്റ്റീഫന്‍സ് പള്ളിയിലും ചാപ്പലുകളിലും സെമിത്തേരിയിലും മതപരമായ ചടങ്ങുകള്‍ നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗക്കാരായ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്, ഫാ. രാജന് ജോര്‍ജ് എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. പ്രശ്ന സാധ്യതയുള്ള വിഷയമായതിനാല്‍ വിധി നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ വിധി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു.
ഒരു വിഭാഗത്തിന് അവകാശം സ്ഥാപിച്ചു നല്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു സര്‍ക്കാരിന് ബോധ്യം വേണം. പോലീസ് സംരക്ഷണം നല്കാന് കോടതി ഉത്തരവു നല്കിയതുകൊണ്ടു മാത്രം കാര്യമില്ല. സഹായം നല്കാന് പോലീസ് തയാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാർ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജി ഫെബ്രുവരി 11ന് പരിഗണിക്കാന്‍ മാറ്റി.
മതപരമായ ചടങ്ങുകള്‍ നടത്താന്‍ പോലീസ് സംരക്ഷണം നല്‍കാനും സമാധാനപരമായി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന ഇടവകാംഗങ്ങളെ പോലീസ് തടയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിപ്രകാരം 1934 ലെ മലങ്കര സഭാ ഭരണഘടന അംഗീകരിക്കാത്തവരെ വിലക്കാനും ഗീവര്‍ഗീസ് റമ്പാന് പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം നല്‍കാനും മുന്‍സിഫ്, സബ് കോടതികളുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം രണ്ടു തവണ പള്ളിയില്‍ കയറാന്‍ എത്തിയെങ്കിലും എതിര്‍വിഭാഗം തടഞ്ഞെന്നും പോലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സമാനമായ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ബെഞ്ച് വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി.
സഭാതര്‍ക്കം: വിധി നടപ്പാക്കുന്നതിനെതിരേ തര്ക്കമുന്നയിക്കാനാവില്ലെന്നു ഹൈക്കോടതി
12:20 AM Jan 29, 2020 | Deepika.com