മഞ്ചേരി: ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്ക് വിവരശേഖരണത്തിന് അധ്യാപകരെ നിയോഗിക്കുന്നതു സംബന്ധിച്ച് നഗരസഭ വിവിധ സ്കൂളുകളിലേക്കു കത്തയച്ചതിൽ പ്രതിഷേധിച്ച് ഇടത്-വലതു മുന്നണികൾ മഞ്ചേരി മുനിസിപ്പൽ ഓഫീസിലേക്കു മാർച്ച് നടത്തി. നഗരസഭാ ഭരണസമിതിക്കെതിരേ ഇടതുമുന്നണി സമരം ചെയ്തപ്പോൾ കത്തയച്ച ഉദ്യോഗസ്ഥനെതിരേയാണ് വലതുമുന്നണി പ്രതിഷേധിച്ചത്.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് ആദ്യം നഗരസഭാ കാര്യാലയത്തിലേക്ക് പ്രകടനമായി എത്തിയത്. തുടർന്നു യൂത്ത്ലീഗ് പ്രവർത്തകരും എത്തിയതോടെ സെക്രട്ടറിയുടെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയും വാതിൽ തള്ളി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു.
അനധികൃതമായി നിലം നികത്തുന്നതിന് അനുമതി നൽകിയെന്ന പരാതിയിൽ മഞ്ചേരി മുനിസിപ്പൽ സെക്രട്ടറി ജയകുമാർ സസ്പെൻഷനിലായിരുന്നു. തുടർന്നു താത്കാലിക ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനിയറായ സതീശനാണ് സ്കൂളുകളിലേക്കു ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) സംബന്ധിച്ച കത്തയച്ചത്. ഇതു തങ്ങളുടെ അറിവോടെ അല്ലെന്നാണ് ഭരണപക്ഷത്തിന്റെയും നഗരസഭാധ്യക്ഷയും വിശദീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി എൻപിആറിനെതിരേ പ്രമേയം പാസാക്കിയ നഗരസഭയാണ് മഞ്ചേരി എന്നും ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി നഗരസഭാധ്യക്ഷ വി.എം. സുബൈദ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും ഇ-മെയിൽ മുഖേന റിപ്പോർട്ട് അയച്ചിരുന്നു. എൽഡിഎഫ് പ്രതിഷേധ മാർച്ച് പതിനൊന്നോടെയാണ് നഗരസഭാ പരിസരത്തെത്തിയത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനുള്ള തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണ് യുഡിഎഫ് എന്ന് ഇടതു നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്കു വിരുദ്ധമായി അപമാനം വരുത്തിവച്ച നഗരസഭാ ഭരണസമിതി രാജിവയ്ക്കണമെന്ന് മുൻ നഗരസഭാധ്യക്ഷൻ അസൈൻ കാരാട്ട് ആവശ്യപ്പെട്ടു.
നഗരസഭയിലേക്കു തള്ളിക്കയറാൻ ശ്രമം: 15 പേർക്കെതിരേ കേസ്
12:18 AM Jan 29, 2020 | Deepika.com