കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലുൾപ്പെടെ നിരവധി കവർച്ചാക്കേസുകളിലും കൊലക്കേസിലും പ്രതിയായ ബംഗ്ലാദേശ് സ്വദേശി പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ പ്രിഷ്പൂർ ജില്ലയിൽനിന്നുള്ള മുത്തലിബിന്റെ മകൻ മാണിക് സർക്കാർ (35) ആണ് കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരെ വെട്ടിച്ച് ട്രെയിനിൽനിന്നു രക്ഷപ്പെട്ടത്.
രണ്ടു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെ ഒൻപതോടെയാണ് മൂന്നു പോലീസുകാരുടെ അകമ്പടിയോടെ ട്രെയിനിൽ എറണാകുളം കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയത്.
എറണാകുളം ജില്ലയിലെ രണ്ടു കവർച്ചക്കേസുകളിലും പ്രതിയായ ഇയാളെ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യംചെയ്യുന്നതിനാണ് കാക്കനാട് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. യാത്രയ്ക്കിടെ ഷൊർണൂരിനും ചെറുതുരുത്തിക്കുമിടയിൽ ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് പോലീസുകാരെ തട്ടിമാറ്റി മാണിക് സർക്കാർ ട്രെയിനിൽനിന്നു താഴേക്ക് ചാടുകയായിരുന്നു. പിടിവലിക്കും ചാട്ടത്തിനുമിടയിൽ ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായി പറയുന്നു. കൈവിലങ്ങോടുകൂടിയാണ് ഇയാൾ രക്ഷപ്പെട്ടത്. ചെറുതുരുത്തി പോലീസിന്റെ സഹായത്തോടെ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.
കണ്ണൂരിലെ മാധ്യമപ്രവർത്തകൻ കെ. വിനോദ് ചന്ദ്രൻ, ഭാര്യ സരിതകുമാരി എന്നിവരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വാടകവീട്ടിൽ വച്ച് ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവുമുൾപ്പെടെ 20 ലക്ഷം രൂപയുടെ മുതൽ കവർന്ന കേസിൽ ചോദ്യംചെയ്യാനാണ് ഇയാളെ കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഈ കവർച്ച കേസിൽ പ്രതിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഖിലാലി (19) നെ കണ്ണൂർ പോലീസ് ചോദ്യംചെയ്തപ്പോഴാണ് മാണിക് സർക്കാരും പ്രതിയാണെന്ന വിവരം ലഭിച്ചത്. കർണാടകയിൽ കവർച്ചയ്ക്കിടെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാൾ ഹുഗ്ലി ജയിലിൽ റിമാൻഡിലിരിക്കെയാണ് കണ്ണൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് ഇയാളെ ചോദ്യംചെയ്തശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കൊലക്കേസ് പ്രതി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു
10:34 PM Jan 28, 2020 | Deepika.com