തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ പൂർണ അച്ചടക്കം ഉറപ്പാക്കാൻ കെപിസിസി അച്ചടക്കസമിതി ഉടൻ രൂപീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ അച്ചടക്കലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണരേഖയ്ക്കപ്പുറത്തേക്ക് എത്ര ഉന്നതനായാലും പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനോടു സഹതപിക്കുകയല്ലാതെ മറ്റൊന്നും പറയാനില്ല. കണ്ണുരുട്ടൽ തന്നോടു വേണ്ടെന്നും മോദിയോടും പിണറായിയോടും കാട്ടിയാൽ മതിയെന്നുമുള്ള മുരളീധരന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. പിന്നാക്ക വിഭാഗ പ്രാതിനിധ്യമെന്ന നിലയിലാണ് ആർ. ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചത്. ഇതിനെ ആരും എതിർക്കേണ്ടതില്ല.
കെപിസിസി പുനഃസംഘടനയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരേ പരസ്യവിമർശനം നടത്തിയ ലതിക സുഭാഷിനോട് വിശദീകരണം ചോദിക്കേണ്ടിവരും. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ അവർ തന്നോടൊപ്പം വേദി പങ്കിട്ടതാണ്. കെപിസിസി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറഞ്ഞുപോയെന്നൊക്കെ താനാണവരോടു പറഞ്ഞത്. അടുത്ത പട്ടികയിൽ പരിഹരിക്കാമെന്നും പറഞ്ഞു.
പാർട്ടി പുനഃസംഘടനയ്ക്കു പിന്നാലെ പോഷകസംഘടനകളുടെയും പുനഃസംഘടന ഉടൻ നടത്തും. കെപിസിസിയുടെ പുതിയ ജനറൽ സെക്രട്ടറിമാർക്കു താമസിയാതെ ജില്ലകളുടെ ചുമതല വിഭജിച്ചു നൽകുമെന്നും പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിന് ശേഷം മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് പോലൊരു പാർട്ടിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് അനായാസമല്ല. തീരുമാനം അല്പം നീണ്ടുപോയത് അതിനാലാണ്. മുൻപും സ്ഥാനാർഥിനിർണയത്തിലടക്കം ഇതുപോലുള്ള സ്ഥിതിയുണ്ടായിട്ടുണ്ട്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ വെല്ലുവിളികൾ കാര്യക്ഷമമായി നേരിട്ട് വിജയമുറപ്പാക്കുകയാണു ലക്ഷ്യം. പരാജയപ്പെട്ട ഭരണാധികാരികളാണ് നരേന്ദ്രമോദിയും പിണറായിയും. രാജ്യവും സംസ്ഥാനവും
അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ ജനപക്ഷത്തുനിന്ന് പോരാടുകയാണ് കെപിസിസിയുടെ ദൗത്യം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ 30ന് യുഡിഎഫ് നടത്തുന്ന മനുഷ്യഭൂപടത്തിൽ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവപ്രവർത്തനം നടത്തും.
സോഷ്യൽ മീഡിയയുടെ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ചുമതലയേല്പിച്ച ശശി തരൂർ ഭാരിച്ച ഉത്തരവാദിത്വങ്ങൾ മൂലം പറ്റില്ലെന്നറിയിച്ചു. സോഷ്യൽമീഡിയയെ ദുരുപയോഗപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. നേതാക്കളെയും പ്രവർത്തകരെയും ഇകഴ്ത്തിക്കാട്ടാനല്ല സോഷ്യൽമീഡിയ.
താൻ പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള 16 മാസത്തിനിടെ പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകർക്ക് പൂർണ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഫലപ്രദമായ സമരം നയിച്ചത് കോണ്‍ഗ്രസാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ ലോംഗ് മാർച്ച് ഈ മാസം 30നു നടക്കും.
പുനഃസംഘടനയിൽ മഹിളകൾക്ക് കുറേക്കൂടി പ്രാതിനിധ്യം വേണമായിരുന്നു. ഇക്കാര്യത്തിൽ താനും പൂർണ സംതൃപ്തനല്ല.
യുവാക്കൾ, മഹിളകൾ, ദളിത്, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് മതിയായ പ്രാതിനിധ്യമുറപ്പാക്കണമെന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. സെക്രട്ടറിമാരുടെ പുനഃസംഘടനയിലും ഇതേ നിലപാടാണ്. കോണ്‍ഗ്രസ് അധ്യക്ഷയുടെ നിർദേശവും ഇതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി അച്ചടക്കസമിതി ഉടൻ
12:56 AM Jan 28, 2020 | Deepika.com