തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ കേരളമാകെ ഉറ്റു നോക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ്. ഗവർണർ എന്തു പറയുമെന്നും പറയില്ലെന്നുമെല്ലാം നെഞ്ചിടിപ്പോടെ ഭരണപക്ഷവും ആകാംക്ഷയോടെ പ്രതിപക്ഷവും കാത്തിരിക്കുകയാണ്. ഗവർണർക്കെതിരേ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവരിക കൂടി ചെയ്തതോടെ ഗവർണറാകും ഈ സമ്മേളനത്തിലെ താരമെന്ന് ഉറപ്പായി.
നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി ഏഴിനു ബജറ്റ് അവതരണവും നടക്കും. ബജറ്റ് പൊതുചർച്ചയ്ക്കു ശേഷം പിരിയുന്ന നിയമസഭ മാർച്ചിൽ വീണ്ടും സമ്മേളിച്ച് ബജറ്റ് പാസാക്കി പിരിയാനാണ് തീരുമാനം.
അവതരണത്തിനു മുന്പേ ഇത്രയേറെ ആകാംക്ഷ ജനിപ്പിച്ച നയപ്രഖ്യാപന പ്രസംഗം ഒരുപക്ഷേ ഇതിനു മുന്പുണ്ടായിട്ടുണ്ടാകില്ല. പല വിഷയങ്ങളിലായി സർക്കാരിനെ വട്ടംചുറ്റിക്കുന്ന ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലും ആവഴി തെരഞ്ഞെടുക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ചു നൽകുന്ന നയപ്രഖ്യാപന പ്രസംഗം ഗവർണർ അതേപടി വായിക്കുന്നതാണ് കേരളത്തിലെ കീഴ്വഴക്കം. ചുരുക്കം ചില അവസരങ്ങളിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വിട്ടുകളഞ്ഞ ചരിത്രമുണ്ട്. സർക്കാരിനോടുള്ള വിയോജിപ്പിന്റെ പേരിൽ ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിഷേധം പ്രകടിപ്പിച്ച അവസരങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, അന്നൊന്നും സ്ഥിതി ഇത്രമേൽ സംഘർഷപൂരിതമായിട്ടില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമാണു ഗവർണർ- സർക്കാർ ഏറ്റുമുട്ടലിലേക്കു കാര്യങ്ങൾ എത്തിച്ചത്. നിയമസഭ പ്രമേയം പാസാക്കിയതിനെ തുറന്ന് എതിർത്തില്ലെങ്കിലും അത് നിയമസഭയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് ഗവർണർ പരസ്യമായി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അതിനെതിരേ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തുവന്നു. തന്നെ അറിയിക്കാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടവിരുദ്ധമാണെന്നു തുറന്നടിച്ചു. പതിവു തെറ്റിച്ചു മാധ്യമങ്ങൾക്കു മുന്നിലെത്തിയാണ് ഗവർണർ സർക്കാരിനെതിരേയുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത്.
ഇതിനിടെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പു വയ്ക്കാതെ മാറ്റിവച്ചു. ഓർഡിനൻസ് നീക്കം ഉപേക്ഷിച്ച് സർക്കാർ അതു ബില്ലായി നിയമസഭയിൽ കൊണ്ടു വരാൻ തീരുമാനിച്ചു.
സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ലെന്നും നിയമപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണു താൻ ചെയ്യുന്നതെന്നും ഗവർണർ വിശദീകരിക്കുന്നുണ്ടെങ്കിലും ഭിന്നാഭിപ്രായ വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.
ഗവർണറുമായി തുറന്ന ഏറ്റുമുട്ടലിലേക്കു പോകാൻ സർക്കാരിനു താത്പര്യമില്ല. ഭരണപരമായ സ്തംഭനത്തിലേക്കു കാര്യങ്ങൾ നീങ്ങുമോ എന്നാണ് സർക്കാരിന്റെ ആശങ്ക. ഏതായാലും നയപ്രഖ്യാപനത്തിനു മുന്പേ വിഷയം തണുപ്പിക്കാൻ സർക്കാരും ശ്രമിക്കുന്നുണ്ട്. അതു ഫലം കണ്ടാൽ ഗവർണർ-സർക്കാർ പോരിനു തൽക്കാലത്തേക്കൊരു ശമനമുണ്ടായിക്കൂടെന്നില്ല.
ഗവർണർക്കെതിരായി പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് സർക്കാരിനെ വെട്ടിലാക്കുന്നതാണ്. അതു സഭയിൽ വന്നാൽ ഗവർണറും സർക്കാരുമായുള്ള ബന്ധം വീണ്ടും വഷളാകും. ഏതായാലും ആ കെണിയിൽ സർക്കാർ വീഴാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും ആക്രമിക്കാൻ പ്രതിപക്ഷത്തിന് പുതിയൊരു ആയുധം കൂടിയായി.
പൗരത്വ നിയമത്തിനെതിരേയുള്ള ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തിന് ആത്മാർഥതയില്ലെന്ന ആക്ഷേപവും അവർ ഉയർത്തും. ഗവർണറും ബിജെപിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ധാരണയിലാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.
സംസ്ഥാനത്തെ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയും പന്തീരാങ്കാവ് യുഎപിഎ കേസും ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. എങ്കിലും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം ആകെ ഒരു ദിവസം മാത്രം സഭയിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാകും.
സാബു ജോണ്
നയപ്രഖ്യാപനം നാളെ; ഗവർണർ ശ്രദ്ധാകേന്ദ്രം
12:53 AM Jan 28, 2020 | Deepika.com