ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രാധന കണ്ണിയായ യുവാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി വീട്ടിൽ സുഷി എന്ന സുഷിൻ (32), ഇരിങ്ങാലക്കുട മനവലശേരി താണിശേരി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33) എന്നിവരെയാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രദീപ്കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സുഷി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുമ്പ് അറസ്റ്റിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്ക് ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെണ്‍കുട്ടി സുഷിയുടെ കെണിയിൽപെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ച് പണം വാങ്ങി ഒട്ടേറെപ്പേർക്കു കാഴ്ചവയ്ക്കുകയായിരുന്നു.
സ്വകാര്യബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുക്കുന്പോഴാണ് സുഷി സ്ത്രീകളുമായി സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് പരിചയത്തിലായ "താത്ത' എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്നു പെണ്‍വാണിഭത്തിലേക്കു തിരിയുകയായിരുന്നു. ഇതിനിടയിൽ നിരവധിതവണ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പോലീസിന്റെ കണ്ണിലെ കരടായി മാറിയതോടെ ഒരിടത്തും സ്ഥിരമായി താമസിക്കാതെയായി. താത്തയുമായി ചേർന്നു തുടക്കത്തിൽ തൃശൂർ ജില്ലയിൽ മാത്രമായി ആരംഭിച്ച പെണ്‍വാണിഭം ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഈ മേഖലയിലെ അറിയപ്പെടുന്ന ദല്ലാളായി ചുരുങ്ങിയ നാൾകൊണ്ട് സുഷി മാറി.
റിയൽ എസ്റ്റേറ്റ് വ്യാപാരി, റെന്റ് എ കാർ സ്ഥാപന ഉടമ എന്നൊക്കെ പരിചയപ്പെടുത്തി മാന്യൻമാരും ഉയർന്ന സാന്പത്തികമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്താണ് പെണ്‍വാണിഭം നടത്തിയിരുന്നത്. വിദേശമലയാളികളും മറ്റുമാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാർ. ഇത്തരത്തിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അനീഷ് പിടിയിലായത്. ഓണ്‍ലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നന്പർ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അയച്ച് ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് സുഷി ഇടപാടുകൾ നടത്തിയിരുന്നത്. അനേകം ഫോണുകളും സിംകാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ പോലീസിന്റെ പിടിയിലായതറിഞ്ഞു സുഷി ആദ്യം കർണാടകയിലേക്കു കടന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞു തിരിച്ചെത്തി പെരിന്തൽമണ്ണയിൽ താമസമാക്കി. ഒപ്പം ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞു പെണ്‍വാണിഭം നടത്തുന്പോഴാണ് പിടിയിലായത്.
സുഷിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന അന്വേഷണസംഘം കിഴുത്താണിയിലെ സുഷിയുടെ പുതിയ സങ്കേതം കണ്ടെത്തി വീടുവളഞ്ഞു. ഉയരമുള്ള മൂന്നു മതിലുകൾ ചാടിക്കടന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഒട്ടേറെ വിവരങ്ങൾ സുഷിയിൽനിന്നും ലഭിച്ചതായി സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐ പി.സി.അനിൽകുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാടിൽ, റോയി പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മോഡലിംഗിന്റെ മറവിൽ പീഡനം: സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിലായി
12:16 AM Jan 28, 2020 | Deepika.com