ചെറുതോണി/ അടിമാലി: കേരള ഭൂപതിവു നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചു വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിർമിച്ചതിന്റെ പേരിൽ ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിലെ മൂന്നു റിസോർട്ടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളുടെ പട്ടയങ്ങൾ റദ്ദാക്കി. 21- 01 - 2020ലെ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിലാണു പട്ടയം റദ്ദാക്കിയിരിക്കുന്നത്.
പെരുന്പാവൂർ അരുണാലയത്തിൽ ടി.എൻ. അശോക് കുമാറിന്റെ പേരിലുള്ള 75 സെന്റ് (.3047 ഹെക്ടർ) സ്ഥലത്തിന്റെയും, കോതമംഗലം ഞാറക്കാട്ട് മാടപ്പറന്പിൽ വർഗീസ് കുര്യന്റെ പേരിലുള്ള ഒരേക്കർ (.4451 ഹെക്ടർ) സ്ഥലത്തിന്റെയും വിഴിഞ്ഞം അശ്വതി ഭവൻ രവീന്ദ്രപണിക്കരുടെ മക്കളായ ശിശുപാലൻ, സതീശൻ, ഹരിദാസ് എന്നിവരുടെ പേരിലുള്ള 80 സെന്റ് (.3306 ഹെക്ടർ) ഭൂമിയുടെയും പട്ടയങ്ങളാണ് റദ്ദാക്കിയത്. അശോക് കുമാറിന്റെ പേരിലുള്ള വസ്തുവിൽ ഏഴു നിലയിൽ 4703 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ആന്പർഡേൽ എന്ന പ്ലം ജൂഡി റിസോർട്ടും മാടപ്പറന്പിൽ റിസോർട്ടിനുവേണ്ടി മാനേജിംഗ് പാർട്ണർ വർഗീസ് കുര്യന്റെ പേരിലുള്ള വസ്തുവിൽ 10 നിലകളും സെല്ലാർ ഏരിയായുമുള്ള 4578.23 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പണി പൂർത്തീകരിക്കാത്ത കെട്ടിടവും ശിശുപാൽ ഉൾപ്പെടെയുള്ളവരുടെ വസ്തുവിൽ ഏഴുനിലകളും സെല്ലാർ ഏരിയായുമുള്ള 3898. 72 ചതുരശ്ര മീറ്റർ പണി പൂർത്തീകരിക്കാത്ത കെട്ടിടവുമാണുള്ളത്.
കൃഷി, വീട് നിർമാണം, ബനഫിഷ്യൽ എൻജോയ്മെന്റ് എന്നീ ആവശ്യങ്ങൾക്കാണ് ഭൂപതിവു ചട്ടപ്രകാരം ഭൂമി പതിച്ചുനൽകിയത്. ഏതാവശ്യത്തിനാണോ ഭൂമി പതിച്ചുനൽകിയത് അത് ഒരു വർഷത്തിനുള്ളിൽ നടത്തേണ്ടതാണെന്നും ചട്ടലംഘനമുണ്ടായാൽ ചട്ടം 8 (3) പ്രകാരം പട്ടയം റദ്ദ്ചെയ്യാവുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഭൂപതിവു ചട്ടങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടു തണ്ടപ്പേരുകൾ റദ്ദ്ചെയ്ത് ഉത്തരവിടുകയായിരുന്നു.
പള്ളിവാസലിലെ മൂന്നു റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദ് ചെയ്തു
01:29 AM Jan 26, 2020 | Deepika.com