തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോടു പ്രമേയത്തിലൂടെ നിയമസഭ ആവശ്യപ്പെട്ടാൽ അതൊരു ചരിത്രമാകും. ആ നീക്കം ഗവർണറും നിയമസഭയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും വഴിതെളിച്ചേക്കാം. എന്നാൽ, ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരാനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു നോട്ടീസ് നൽകിയപ്പോൾ ഗവർണറേക്കാൾ തലവേദന ഭരണപക്ഷത്തിനാകും.
പ്രധാനപ്പെട്ട പ്രമേയമാണെന്നാണു സ്പീക്കർ പ്രതികരിച്ചത്. ഇനി കാര്യോപദേശക സമിതി യോഗംചേർന്നു വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. അതിൽ സർക്കാരിന്റെ നിലപാടാണു പ്രധാനം.
ഗവർണറും സർക്കാരും തമ്മിൽ കടുത്ത പോരിലാണിപ്പോൾ. ഇതിനു മുന്പ് ഇങ്ങനെയൊരു സ്ഥിതി കേരളത്തിൽ ഉണ്ടായിട്ടില്ല. പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയതു മുതൽ ഗവർണർ സർക്കാരിനെ തലങ്ങും വിലങ്ങും വിമർശിച്ചുവരികയാണ്. അതും മാധ്യമങ്ങൾക്കു മുന്നിലെത്തി പരസ്യമായിത്തന്നെ.
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേരളത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ ഒരേ നിലപാടുകാരാണ്. കേന്ദ്രത്തിനെതിരേ യോജിച്ചു തുടങ്ങിയ പ്രതിഷേധം ഇപ്പോൾ വേറിട്ടു നടത്തിവരികയാണ്. യോജിച്ച സമരത്തിനിറങ്ങാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനത്തോടു കോണ്ഗ്രസിനുള്ളിൽത്തന്നെ ശക്തമായ എതിർപ്പുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ യോജിച്ച സമരത്തെ എതിർക്കുന്ന കൂട്ടത്തിലാണ്. പൗരത്വ നിയമ ഭേദഗതിയെ തുറന്നെതിർത്ത് ന്യൂനപക്ഷ സംരക്ഷകർ ആകാനാണ് ഇരുപക്ഷവും മത്സരിക്കുന്നത്. നിരവധി പ്രക്ഷോഭ പരിപാടികൾ ഇരുകൂട്ടരും ഇതിനകംതന്നെ സംഘടിപ്പിച്ചു. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇന്നു സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല അതിൽ ഒടുവിലത്തേതാണ്. ഇതിലേക്കു യുഡിഎഫിലെ കക്ഷികളെയും ഇടതുമുന്നണി ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന എംപിമാരുടെ യോഗത്തിൽ യോജിച്ച പ്രക്ഷോഭമെന്ന നിലപാടാണു മുഖ്യമന്ത്രി മുന്നോട്ടു വച്ചിരുന്നത്.
പൗരത്വ വിഷയത്തിൽ യോജിച്ച സമരത്തിന്റെ പേരിൽ പ്രതിപക്ഷത്തെ പലപ്പോഴും ഭരണപക്ഷവും മുഖ്യമന്ത്രിയും വെട്ടിലാക്കുന്നതിനിടയിലാണു പ്രതിപക്ഷ നേതാവിന്റെ പൂഴിക്കടകൻ.
ഗവർണറെ നീക്കണമെന്ന പ്രമേയത്തോടു വിയോജിച്ചാൽ പൗരത്വ നിയമത്തോടുള്ള പ്രതിഷേധത്തിൽനിന്നു പിന്നോട്ടു പോകുന്നതിനു തുല്യമാകുമത്. എന്നാൽ, ഗവർണറെ നീക്കം ചെയ്യണമെന്ന പ്രമേയം പാസാക്കിയാൽ അതോടെ ഗവർണറുമായി തുറന്ന ഏറ്റുമുട്ടലിലേക്കു പോകേണ്ടിയും വരും. ഇപ്പോഴത്തെ നിലയിൽ ഗവർണറുമായി നിരന്തര ഏറ്റുമുട്ടലിലേക്കു പോകാൻ സർക്കാരിനു താത്പര്യമില്ല. അതു ഭരണത്തെ ബാധിക്കുമെന്നതുതന്നെ കാരണം. ഗവർണർക്ക് അതൃപ്തി ഉണ്ടായാലും പ്രതിപക്ഷത്തിനു നഷ്ടപ്പെടാനൊന്നുമില്ല.
ഏതായാലും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ കൈക്കൊള്ളുന്ന സമീപനം ഏവരും ഉറ്റുനോക്കുകയാണ്. അതിനു ശേഷം മാത്രമേ പ്രമേയത്തിന്റെ കാര്യത്തിലും നിലപാടെടുക്കേണ്ടി വരികയുള്ളൂ.
സർക്കാരുമായി ഏറ്റുമുട്ടുകയല്ല എന്നു പല ആവർത്തി പറയുന്പോഴും ഒരടി പോലും പിന്നോട്ടില്ലെന്നു തെളിയിക്കുകയാണു ഗവർണറുടെ ഓരോ ദിവസത്തെയും വാക്കുകളും പ്രവൃത്തികളും. ഈ പോക്ക് എവിടെ വരെ എന്നതാണു പ്രസക്തമായ ചോദ്യം.
സാബു ജോണ്
ഗവർണർക്കെതിരേ പോർമുഖം തുറന്നു പ്രതിപക്ഷം; വെട്ടിലാക്കിയതു ഭരണപക്ഷത്തെയും
01:13 AM Jan 26, 2020 | Deepika.com