കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മരടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച നാലു ഫ്ളാറ്റുകളുടെയും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് നാളെ ആരംഭിക്കും.
കരാർ ഏറ്റെടുത്തിട്ടുള്ള പ്രോംപ്റ്റ് എന്റർപ്രൈസിന്റെ നേതൃത്വത്തിൽ ചന്തിരൂർ, എഴുപുന്ന, കുന്പളം എന്നിവിടങ്ങളിലുള്ള യാർഡുകളിലേക്കായിരിക്കും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക. നിലവിൽ നാലു ഫ്ളാറ്റുകളിലും കോണ്‍ക്രീറ്റും കന്പിയും വേർതിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. യാർഡുകളിലെത്തിക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങൾ എം സാൻഡാക്കി മാറ്റുന്നതിനുള്ള റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഒരാഴ്ചയ്ക്കുള്ളിൽ മരടിലെത്തിക്കും.
ജർമൻ കന്പനിയായ ഷ്വിങ് സ്റ്റെറ്ററാണ് റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ മരടിലെത്തിക്കുന്നത്. ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 80 മുതൽ 150 ടണ്‍ വരെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ എംസാൻഡ് ആക്കി മാറ്റാനാകും. കഴിഞ്ഞ ദിവസം മരടിലെത്തിയ കന്പനി പ്രതിനിധികൾ നിലവിൽ നടക്കുന്ന ജോലികളിൽ തൃപ്തി അറിയിച്ചു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ യാർഡുകളിലെത്തിച്ചതിനു ശേഷമാകും യന്ത്രം ഉപയോഗിച്ച് പൊടിക്കുന്ന ജോലികൾ നടക്കുക.
ദിവസവും ടോറസും മിനി ടിപ്പർ ലോറികളും അടക്കം നൂറോളം വാഹനങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനാണ് പ്രോംപ്റ്റ് എന്റർപ്രൈസസ് ലക്ഷ്യമിട്ടിരിക്കുന്നത്. ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ളാറ്റുകളിലേക്ക് ടോറസ് വാഹനങ്ങൾക്കു കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ളതിനാൽ അവശിഷ്ടങ്ങൾ മിനി ടിപ്പർ ലോറികളുടെ സഹായത്തോടെയായിരിക്കും നീക്കുക. നാലു ഫ്ളാറ്റുകളുടെയുംകൂടി 76,350 ടണ്‍ അവശിഷ്ടമാണ് നീക്കാനുള്ളത്.
മരട്: അവശിഷ്ടങ്ങൾ നാളെ നീക്കിത്തുടങ്ങും
01:13 AM Jan 26, 2020 | Deepika.com