കാട്ടാക്കട (തിരുവനന്തപുരം): സ്വന്തം ഭൂമിയിൽനിന്നു മണ്ണെടുക്കുന്നതു തടഞ്ഞ വസ്തുഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. കാട്ടാക്കടയ്ക്കടുത്ത് അന്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അന്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് (40)ആണു കൊല്ലപ്പെട്ടത്. പ്രതികൾ ആക്രമണത്തിനു ശേഷം രക്ഷപ്പെട്ടു. ജെസിബി ഡ്രൈവറായ വിജിൻ (24) പിന്നീട് കീഴടങ്ങി.
സംഗീതിന്റെ പുരയിടത്തിൽനിന്നു മണ്ണ് കടത്താൻ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സംഗീത് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. വിദേശത്തായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാൾ നടത്തുകയാണ്.
പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമൻ, സജു എന്നിവർ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാരാവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ടു ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണെടുക്കാൻ തുടങ്ങിയത്. ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സംഗീതിന്റെ വാരിയെല്ല് പൂർണമായും തകർന്നിരുന്നു.
പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുറച്ചു ദിവസം മുന്പ് കീഴാറൂർ പാലത്തിന്റെ നിർമാണത്തിന് പിഡബ്ല്യുഡി യും ചെടിവിത്തുകൾ മുളപ്പിക്കാൻ വനംവകുപ്പും സംഗീതിന്റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു. ഇതിന് കരാറുണ്ടായിരുന്നു. ഇവരായിരിക്കും മണ്ണെടുക്കാൻ വന്നതെന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചത്. ചെന്പനകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാൻ എത്തിച്ച വാഹനങ്ങൾ.
ആറു പേരടങ്ങുന്ന സംഘമാണ് മണ്ണു കടത്താൻ എത്തിയതെന്നാണ് വിവരം. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
മണ്ണെടുക്കുന്നതു തടഞ്ഞ വസ്തുഉടമയെ മണ്ണുമാന്തിയന്ത്രംകൊണ്ട് അടിച്ചുകൊന്നു
01:23 AM Jan 25, 2020 | Deepika.com