തിരുവനന്തപുരം: കളിചിരിയും കൊഞ്ചലുമായി ഓടികളിച്ച് നടന്ന മണ്ണിൽ അവർ മൂവരും മണ്ണോടു ചേർന്നു. നേപ്പാളിൽ മരണമടഞ്ഞ പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (4) എന്നിവർ ജീവിതത്തിലെന്ന പോലെ മാതാപിതാക്കളോടൊപ്പം മരണത്തിലും ഒരുമിച്ച് അന്ത്യനിദ്രയിലാണ്ടു. അന്ത്യനിദ്രയിലും കൂടപ്പിറപ്പുകളായ മൂവരും ഒരുമിച്ചുറങ്ങണമെന്നത് വിധി നിയോഗം.
പിച്ചവച്ചും ഓടിക്കളിച്ചും വളർന്ന വീട്ടുമുറ്റത്ത് ചേതനയറ്റ കുരുന്നുകളുടെ മൃതദേഹങ്ങൾ മാതാപിതാക്കളോടൊപ്പം പൊതുദർശനത്തിന് വച്ചപ്പോൾ മരണത്തിലും അവർ വേർപെടാതിരിക്കാൻ അന്ത്യനിദ്രയും ഒന്നിച്ചായത് വിധിയുടെ വിളയാട്ടം.
മാതാപിതാക്കളോടൊപ്പം ഒരിക്കലും തിരിച്ചുവരാത്ത മറ്റൊരു ലോകത്തേക്കുപോയ കുരുന്നുകളെ ഒറ്റ കുഴിമാടത്തിലാണു സംസ്കരിച്ചത്. കളിക്കൂട്ടുകാരായ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാൻ സമീപവാസികളായ കുരുന്നു കൂട്ടുകാരും തേങ്ങലോടെ എത്തിയിരുന്നു.
ഓടിക്കളിച്ചു നടക്കേണ്ട കുരുന്നു ബാല്യത്തിൽ തന്നെ വിധി അപഹരിച്ച കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളും നാട്ടുകാരും വിതുന്പുന്ന കാഴ്ചകളായിരുന്നു അയ്യൻകോയിക്കൽ പ്രദേശത്ത് കാണാനായത്.
ഹൃദയഭേദകമായ രംഗങ്ങൾക്കാണ് അയ്യൻകോയിക്കൽ പ്രദേശം ഇന്നലെ സാക്ഷിയായത്.
കുരുന്നു മക്കളായ ശ്രീഭദ്രയും ആർച്ചയും അഭിനവും തന്റെ മാതാപിതാക്കളുടെ കാവലിൽ അന്ത്യയാത്രയിലാഴുന്ന കാഴ്ച ഇന്നലെ ചെങ്കോട്ടുകോണം പ്രദേശത്തെയാകെ കണ്ണീരിൽ ആഴ്ത്തിയിരുന്നു.
എം.സുരേഷ്ബാബു
അച്ഛനും അമ്മയും അഗ്നിയിൽ അലിഞ്ഞു, ശ്രീഭദ്രയും ആർച്ചയും അഭിനവും മണ്ണോടു ചേർന്നു
01:23 AM Jan 25, 2020 | Deepika.com