കൊച്ചി: പൂർണവളർച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളും തൂക്കക്കുറവുമുള്ള എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനു വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിൽ വിജയകരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തി. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയുടെ മകനാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്.
കഴിഞ്ഞ ജൂലൈയിൽ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ ആറു കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ആ പ്രായത്തിൽ ചുരുങ്ങിയത് ഒന്പതു കിലോയെങ്കിലും വേണ്ടതാണ്. കടുത്ത മഞ്ഞപ്പിത്തബാധയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാത്തതിനാലുള്ള പ്രശ്നങ്ങളും കുട്ടിക്കുണ്ടായിരുന്നു. ബിലിയറി അട്രീസീയ എന്ന അപൂർവ രോഗമായിരുന്നു കുട്ടിയെ വലച്ചത്.
കരൾ മാറ്റിവയ്ക്കൽ മാത്രമായിരുന്നു പ്രതിവിധി. കുഞ്ഞുവയറിൽ കൊള്ളാവുന്ന ചെറിയ കരൾഭാഗം കണ്ടുപിടിക്കലും 14 മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്റർ മാറ്റുന്നതുമായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികൾ. കുഞ്ഞിന്റെ പിതാവിന്റെ കരളിന്റെ ഇടതുവശത്തുനിന്ന് ഒരു ഭാഗം മുറിച്ചെടുത്തു ഡോക്ടർമാർ ആദ്യവെല്ലുവിളിക്ക് ഉത്തരം കണ്ടെത്തി. കരൾമാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേക്ക് കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്റ്റോമി എന്ന മാർഗവും അവലംബിച്ചു.
സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയക്കുശേഷം 89 ദിവസം കുട്ടി വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ കിടക്കുന്പോഴായിരുന്നു ഒന്നാം ജന്മദിനാഘോഷം. കഴിഞ്ഞദിവസം കുട്ടി ആശുപത്രി വിട്ടു. ലേക് ഷോർ കോംപ്രിഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
എട്ടു മാസം പ്രായമായ കുഞ്ഞിനു കരൾമാറ്റ ശസ്ത്രക്രിയ
12:25 AM Jan 25, 2020 | Deepika.com