കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ കോടതി നടപടികൾ തീർപ്പായാൽ മാത്രമേ പരിഹരിക്കാനാകൂയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിസംബർ 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗത്തിന്റെ മിനിറ്റ്സ് തയാറായി കിട്ടിയത് ജനുവരി നാലിനാണ്. 2019 ഓഗസ്റ്റ് 22ന് സർക്കാർ പുറത്തിറക്കിയ ഇടുക്കി ജില്ലയിലെ ഭൂവിനിയോഗവും നിർമാണവും നിയന്ത്രിച്ചുള്ള ഉത്തരവിൽ മാറ്റം വേണമെന്ന് ആവശ്യമുണ്ട്. ഇടുക്കിയിലെ ഭൂമി സംബന്ധിച്ചു കേസുകൾ കോടതിയിൽ കിടക്കുന്നതിനാൽ പുതിയ തീരുമാനങ്ങളൊന്നും സ്വീകരിക്കാൻ കഴിയില്ല. ഇടുക്കി ജില്ലയെ പൊതുവായി ബാധിക്കുന്ന കോടതി ഉത്തരവുകളാണുള്ളത്. ഇതു പരിഹരിക്കാൻ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും - മന്ത്രി പറഞ്ഞു.
1964ലെ ഭൂപതിവു ചട്ടപ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇടുക്കി ജില്ലയിൽ 1964ലെ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങൾ എല്ലാം വിലക്കിക്കൊണ്ടാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറക്കിയത്. ഇതു ഭേദഗതി ചെയ്യണമെന്ന ആവശ്യം ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബർ 18ന് സർവകക്ഷി യോഗം ചേർന്നത്. 1964ലെ ചട്ടത്തിൽ ഭേദഗതി വരുത്തി മാത്രമേ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമാണനിരോധനം ഒഴിവാക്കാനാകൂയെന്നാണ് സർവകക്ഷിയോഗത്തിൽ നിർദേശം വന്നതെന്നാണ് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞിരുന്നത്. എന്നാൽ, മന്ത്രി പറയുന്നതു നിയമപരമായ പരിഹാരം ഉണ്ടാക്കുമെന്നു മാത്രമാണ്.
നിലവിലുള്ള ഭൂപതിവു ചട്ടപ്രകാരം കൃഷിക്കും വീടിനും മാത്രമേ കേരളത്തിൽ ഭൂമി പതിച്ചു നൽകിയിട്ടുള്ളൂ. കേരളത്തിൽ മറ്റൊരു ജില്ലയ്ക്കും ബാധകമാക്കിയിട്ടില്ലാത്ത നിർമാണനിരോധനം ഇടുക്കിയിൽ മാത്രം എന്തിനെന്നു ഹൈക്കോടതി തന്നെ കഴിഞ്ഞ മാസം ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ഇതിനു മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനിടയിലാണ് റവന്യു മന്ത്രിയുടെ കട്ടപ്പന പ്രസ്താവന.
കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ 8,101 പട്ടയങ്ങൾ വിതരണം ചെയ്തു. മന്ത്രി എം.എം. മണി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കിയുടെ കുരുക്ക് അഴിയില്ല; ഭൂമിയെല്ലാം കേസിലെന്നു മന്ത്രി
12:25 AM Jan 25, 2020 | Deepika.com