കട്ടപ്പന: കട്ടപ്പന പട്ടയമേളയിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ‘ഗുസ്തി’. യുഡിഎഫിന്റെ കാലത്ത് 41,000 പട്ടയങ്ങൾ കൊടുത്തെന്നു പട്ടയമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതപ്രസംഗകനായിരുന്ന റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞതിനെതിരേ അധ്യക്ഷനായിരുന്ന മന്ത്രി എം.എ. മണി നടത്തിയ വിമർശനമാണ് കളം ചൂടാക്കിയത്. യുഡിഎഫിന്റെ കാലത്തു പട്ടയം നൽകിയെന്നു സ്വാഗതപ്രസംഗകൻ പറഞ്ഞതു ശരിയല്ലെന്നും അങ്ങനെ പട്ടയം നൽകിയ കാര്യം ഇവിടെയാർക്കും അറിയില്ലെന്നുമാണ് സദസിലിരുന്ന എംഎൽഎയെ നോക്കി മണി കുത്തിയത്.
“വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയതുത്. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. അന്നു കൊടുത്തത് എന്നാ പട്ടയമാ, ആളുകൾക്കു പ്രയോജനപ്പെടുന്ന പട്ടയം നൽകണം. എംഎൽഎയുടെ നേതാവ് മന്ത്രിയായിരുന്നപ്പോഴാണ് ഉപാധികളുള്ള പട്ടയം നൽകിയത്. യുഡിഎഫിന്റെ കാലത്ത് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്കു പട്ടയം നൽകില്ലായിരുന്നു. ഒരേക്കർ വരെ മാത്രമേ പട്ടയത്തിന് അവകാശമുണ്ടായിരുന്നുള്ളു. ഈ സർക്കാർ പട്ടയത്തിലെ ഉപാധികളെല്ലാം ഒഴിവാക്കി. നാലേക്കർ വരെയുള്ള ഭൂമിക്കു പട്ടയം നൽകി. എംഎൽഎയ്ക്കു നേരേ തിരിഞ്ഞു മന്ത്രി നടത്തിയ വിമർശനം എംഎൽഎ അടക്കമുള്ള യുഡിഎഫ് നേതാക്കളെ ചൊടിപ്പിച്ചു.
മന്ത്രി മണിയുടെ പ്രസംഗം സൃഷ്ടിച്ച പിരിമുറുക്കം നിൽനിൽക്കെ ഉദ്ഘാടനത്തിനായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ എഴുന്നേറ്റപ്പോൾ മണിയുടെ ബാക്കി റവന്യു മന്ത്രിയും പറയുമോയെന്ന ആകാംക്ഷയിലായിരുന്നു നേതാക്കളും സദസും. എന്നാൽ, എംഎൽഎയും മന്ത്രിയെയും തൊടാതെ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നടത്തി മന്ത്രി ചന്ദ്രശേഖരൻ ഇരിപ്പിടത്തിലേക്കു മടങ്ങി. ഇതിനു പിന്നാലെയാണ് മുഖ്യ പ്രസംഗകനായി ഡീൻ കുര്യാക്കോസ് എംപി എത്തിയത്. യുഡിഎഫിനെ വിമർശിച്ച മന്ത്രി മണിയെ അങ്ങനെയങ്ങു വെറുതെ വിടാൻ ഡീൻ തയാറായില്ല. മന്ത്രി എം.എം. മണി ജനാധിപത്യ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നു ഡീൻ കുര്യാക്കോസ് തുറന്നടിച്ചു.
“ഏതെങ്കിലും സർക്കാർ നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കണം. യുഡിഎഫ് സർക്കാർ പട്ടയം നൽകിയിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാം. വിവരാവകാശ നിയമം നിലനിൽക്കുന്ന രാജ്യത്ത് ആരെയും നുണ പറഞ്ഞു കബളിപ്പിക്കാനാകില്ല. എം.എം. മണിയെപ്പോലെ ഒരാളെ ഉപദേശിക്കാൻ ഞാനാളല്ല. എന്നാലും ഉള്ളതു പറയാതെ പോയാൽ ജനപ്രതിനിധി എന്ന നിലയ്ക്ക് അത് ഉത്തരവാദിത്വ ലംഘനമാകും. അഭിപ്രായ പ്രകടനങ്ങൾക്ക് എല്ലാവർക്കും അവകാശമുണ്ട്.
മറ്റുള്ളവർ അഭിപ്രായം പറയുന്പോൾ അസഹിഷ്ണുത കാട്ടരുത്. ഇടുക്കി ജില്ലയിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിനു ശേഷം 5,000 കോടി രൂപ ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചതായി ധനമന്ത്രി വലിയ പ്രഖ്യാപനം നടത്തി. അതിന്റെ സ്ഥിതി എന്തായി എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. ഇതൊരു രാഷ്ട്രീയ സംവാദ വേദിയല്ല. വിവാദമുണ്ടാക്കാനും ഞാനില്ല. ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കുകയാണ്’’- ഡീൻ പറഞ്ഞുനിർത്തി.
ഡീനിന്റെ പ്രസംഗംകൂടി കഴിഞ്ഞതോടെ സദസിലും ഓഡിറ്റോറിയത്തിലും പ്രസംഗങ്ങൾ സജീവ ചർച്ചയാകുകയും ചെയ്തു. പരിപാടിക്കു ശേഷം ഇപ്പോൾ നൽകിയ പട്ടയത്തിനു ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമാണ നിരോധനങ്ങൾ ബാധകമല്ലെന്നു പറയാൻ സർക്കാരിനോ മന്ത്രിക്കോ കഴിയുമോയെന്നും പ്രതികരിച്ചിട്ടാണ് റോഷി അഗസ്റ്റിൻ മടങ്ങിയത്.
കട്ടപ്പന പട്ടയമേളയിൽ കല്ലുകടി ; റോഷിയെ കുത്തി മണി, തിരിച്ചടിച്ചു ഡീൻ
12:25 AM Jan 25, 2020 | Deepika.com