അടിമാലി: അടിമാലി കന്പിളികണ്ടം തെള്ളിത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കവല അർത്തിയിൽ ജോസഫ് തോമസ് (48), ഭാര്യ മിനി (42), ഇവരുടെ മൂത്ത മകൻ ആറാം ക്ലാസ് വിദ്യാർഥി അബിൻ ജോസഫ് (12)എന്നിവരുടെ മൃതദേഹങ്ങളാണു കിടപ്പുമുറിയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലമാണ് പുളിക്കവല. ജോസഫിന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹം കിടപ്പുമുറിയിൽ ഒരേ കട്ടിലിലായിരുന്നു കാണപ്പെട്ടത്. മുറിക്കുള്ളിൽനിന്നു ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇവരുടെ ഇളയ മകളായ നാലു വയസുകാരി മാത്രമാണ് ഇനി കുടുംബത്തിൽ അവശേഷിക്കുന്നത്.
പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ: ദന്പതികളുടെ ഇളയ മകൾ രാവിലെ ഉണർന്നെങ്കിലും സഹോദരനും മാതാപിതാക്കളും ഉറക്കമുണരാതെ വന്നതോടെ കുട്ടി ഫോണിലൂടെ വിവരം വയനാട്ടിലുള്ള ചില ബന്ധുക്കളെയും അയൽവാസിയായ മറ്റൊരാളെയും വിളിച്ചറിയിച്ചു.
ഈ സമയത്തു സമീപത്തെ അങ്കണവാടി ജീവനക്കാരി ഇവരുടെ വീടിനു പുറത്തെത്തി. ഇവരുടെ വിളികേട്ടു കുട്ടി വാതിൽ തുറന്നു. തുടർന്ന് ഇവർ മുറിക്കുള്ളിലെത്തി പരിശോധന നടത്തിയപ്പോഴാണു മൃതദേഹങ്ങൾ കട്ടിലിൽ കാണപ്പെട്ടത്. തുടർന്ന് ഇവർ സമീപവാസികളെ വിവരമറിയിച്ചു.
കൂലിപ്പണിക്കാരനായ ജോസഫിനും ഭാര്യക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന സംഘവുമായി ബന്ധപ്പെട്ടു ചില പണമിടപാടുകൾ ഉണ്ടായിരുന്നു. സ്ഥാപനത്തിൽ അടയ്ക്കാനുള്ള പണം പിരിച്ചിരുന്നത് ഇവരായിരുന്നു.
എതാനും നാളുകൾക്കു മുന്പ് തങ്ങളുടെ വീട്ടിൽനിന്നു കുറച്ചു പണം മോഷണം പോയതായി ദന്പതികൾ ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചിരുന്നതായും സൂചനയുണ്ട്. മൂന്നാർ ഡിവൈഎസ്പി രമേശ്കുമാർ, വെള്ളത്തൂവൽ സിഐ കെ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്കു പോസ്റ്റുമോർട്ടത്തിനായി മാറ്റി.
കന്പിളികണ്ടത്ത് ഒരു വീട്ടിലെ മൂന്നു പേർ മരിച്ചനിലയിൽ
12:25 AM Jan 25, 2020 | Deepika.com