മുഹമ്മ(ആലപ്പുഴ): വേന്പനാട് കായലിൽ പാതിരാമണൽ ദ്വീപിനു തെക്കുഭാഗത്തു ഹൗസ് ബോട്ട് അഗ്നിക്കിരയായി. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കായലിൽ ചാടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്നിബാധ ഉണ്ടായ ഉടൻ പാതിരാമണൽ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചുകയറ്റിയതാണ് രക്ഷയായത്.
ബോട്ട് കത്തുന്നതു കണ്ടു കായിപ്പുറം ജെട്ടിയിൽ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമരകം ഫെറിയിൽ സർവീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് എത്തി.
കായലിൽ അലമുറയിട്ടു കരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായി എത്തിച്ചത്. ഹൗസ് ബോട്ട് പൂർണമായും കത്തിനശിച്ചു. കണ്ണൂരിൽനിന്നു കായൽ കാഴ്ച കാണാനെത്തിയവരാണു ബോട്ടിലുണ്ടായിരുന്നത്. കണ്ണൂർ മട്ടന്നൂർ ഐഷാസ് വീട്ടിൽ ലത്തീഫിന്റെ മകൻ അഹമ്മദ് ഫസൽ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അൽഷിറ(23), നൂർജഹാൻ (28), കുട്ടികളായ ഇസാൻ (ആറ്), ഇസാക്ക് (മൂന്ന്), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടിൽ ഇവർ പാതിരാമണൽ ദ്വീപിലേക്കു നീങ്ങിയത്. ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലു മുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനൽ ഭാഗത്താണ് അഗ്നിബാധ ഉണ്ടായതെന്നു ജീവനക്കാർ പറയുന്നു.
പാചകവാതക ചോർച്ചയോ ഷോർട്ട് സർക്യൂട്ടോ ആകാം അപകട കാരണമെന്നു കരുതുന്നു. അഗ്നിബാധ അണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാൽ കായലിലേക്കു ചാടിയ യാത്രക്കാർക്കു കായലിൽ നിൽക്കാൻ കഴിഞ്ഞു. ഓടിയെത്തിയ ചെറുബോട്ടുകളിൽ ആണ് യാത്രക്കാർ ആദ്യം കയറിയത്.
ഇതിൽ ഒരു ബോട്ട് യാത്രക്കാർ കയറിയപ്പോൾ മറിഞ്ഞതു വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയവർ ചേർന്നു ബോട്ട് നേരേയാക്കിയാണ് അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചത്. മുഹമ്മ പോലീസും അലപ്പുഴ, ചേർത്തല മേഖലകളിൽനിന്നെത്തിയ ഫയർഫോഴ്സും ആംബുലൻസും കായിപ്പുറം ബോട്ടുജെട്ടിയിൽ നിലയുറപ്പിച്ചിരുന്നു. മുഹമ്മയിലും കായിപ്പുറത്തുമായി എത്തിച്ച യാത്രക്കാരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
വേന്പനാട്ട് കായലിൽ ഹൗസ്ബോട്ടിനു തീ പിടിച്ചു
12:30 AM Jan 24, 2020 | Deepika.com