കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പരോക്ഷവിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന്. പോലീസ് നല്കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ എന്നും മോഹനൻ പറഞ്ഞു.
അലൻ ഷുഹൈബും താഹ ഫസലും കുട്ടികളാണ്. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. പാര്‍ട്ടി ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവർ പാര്‍ട്ടി അംഗങ്ങൾതന്നെയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പന്തീരാങ്കാവ് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട അലൻ ഷുഹൈബും താഹ ഫസലും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂരിലെ പി. ജയരാജന്റെയും നിലപാടിനെയാണ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി തള്ളിയത്.
യുഎപിഎ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പോലീസ് കസ്റ്റഡിയില്‍ ആയതിനാല്‍ വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. വിഷയത്തില്‍ ഇരുവരുടെയും കുടുംബം വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്.
പാര്‍ട്ടി അവരെ തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതി ഗൗരവമായി പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ പി. ജയരാജന് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനോട്തന്നെ ചോദിക്കണമെന്നും മോഹനന് പറഞ്ഞു.
യുഎപിഎ കേസ് ചുമത്തുമ്പോള്‍ അതില്‍ എന്‍ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അതിന്റെ കളങ്കം തീര്‍ക്കാനാവാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പിന്തുണച്ചുകൊണ്ട് സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച നിലപാട് വിവാദമായിരിക്കയാണ്.
വിഷയത്തില്‍ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പി. മോഹനന് ചൂണ്ടിക്കാട്ടി.
യുഎപിഎ ചുമത്തിയ സന്ദര്‍ഭത്തില്‍തന്നെ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി നേരത്തെയും മോഹനന് രംഗത്തെത്തിയിരുന്നു. അറസ്റ്റ് നടന്നയുടനെതന്നെയായിരുന്നു ഇത്. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മയപ്പെടുത്തി. ഇപ്പോള്‍ പാര്‍ട്ടിക്കെതിരേ പ്രതികളുടെ കുടുംബം കരുത്തോടെ രംഗത്തുവന്നതോടെയാണ് മോഹനൻ നിലപാടു കടുപ്പിച്ചത്.
കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ യുഎപിഎ അനുസരിച്ച് 132 കേസുകള്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി എടുത്തത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടല്നാടകം തികഞ്ഞ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നായിരുന്നു താൻ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. താൻ മുഖ്യമന്ത്രിക്കെതിരേയല്ല പറഞ്ഞ തെ ന്നും വാക്കുകളെ വളച്ചൊടിക്കരുതെന്നും മോ ഹനൻ പറഞ്ഞു.
പ്രതികളെ പിന്തുണച്ച് പി. മോഹനൻ
12:30 AM Jan 24, 2020 | Deepika.com