ആലപ്പുഴ: ജിഎസ്ടി ആർ. വണ്‍ ഫയൽ ചെയ്യുന്പോൾ വെബ് സെറ്റ് തകരാറിലായി ഫയൽ ചെയ്യാൻ പറ്റാത്ത വ്യാപാരികൾ തന്റേതല്ലാത്ത കുറ്റത്തിനു പിഴ അടയ്ക്കേണ്ട സാഹചര്യമാണ് നിലവിലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര.
ജിഎസ്ടി ആർ. വണ്‍ ഫയൽ ചെയ്യേണ്ട തീയതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ധാരാളം വ്യാപാരികൾക്ക് ഇതുവരെ റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചിട്ടില്ല.
ഒരു കോടിയോളം രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളിൽ ഒന്നര ശതമാനത്തിനു മാത്രമേ ഒരേ സമയം നെറ്റിൽ കയറി ലോഗിൻ ചെയ്യാൻ കഴിയുന്നുള്ളു.
അവസാന ദിവസം എല്ലാവരും ഒരുമിച്ചു റിട്ടേണ്‍ ഫയൽ ചെയ്യാൻ ശ്രമിക്കുന്നതാണ് വെബ്സെറ്റ് തകരാറിലാകാൻ പ്രധാന കാരണമായി അധികൃതർ പറയുന്നത്.
കണക്കുകൾ ശരിയാക്കുന്ന പ്രാക്ടീഷണർമാരുടെ ജോലി ഭാരവും കണക്കുകൾ ക്രോഡീകരിച്ചു പ്രാക്ടീഷണേഴ്സിനു നൽകാൻ വരുന്ന കാലതാമസം മൂലവം റിട്ടേണ്‍ ഫയൽ ചെയ്യൽ അവസാന ദിവസത്തേക്കു നീളുന്പോൾ പത്തുമിനിറ്റ് എടുത്തിരുന്ന ഫയലിംഗിൽ നിലവിൽ ഒരു ദിവസം മുഴുവൻ ശ്രമിച്ചാലും റിട്ടേണ്‍ ഫയൽ ചെയ്യാൻ കഴിയുന്നില്ല, മാത്രമല്ല പത്തു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒടിപി ലഭിക്കാൻ ഒരു ദിവസത്തെ കാത്തിരിപ്പു വേണ്ടിവരുന്നു.
സോഫ്റ്റ് വെയർ തയാറാക്കിയ കന്പനികളുടെ ശ്രദ്ധക്കുറവോ പരിചയമില്ലായ്മയോയാണ് ഇത്തരത്തിലുള്ള കാലതാമസത്തിനും തകരാറിനും കാരണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ചു ശതമാനം വ്യാപാരികൾക്കെങ്കിലും ഒരേ സമയം സൈറ്റിൽ കയറി ലോഗിൻ ചെയ്യാൻ സൗകര്യമൊരുക്കിയാൽ പ്രശ്ന പരിഹാരത്തിനു സാധ്യതയുണ്ട്.
ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുകയോ വേണമെന്നും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധ വേണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
ജിഎസ്ടി-ഫയലിംഗ്: വെബ്സെറ്റ് തകരാറിലായാലും വ്യാപാരികൾക്കു പിഴയെന്ന് ആക്ഷേപം
12:30 AM Jan 24, 2020 | Deepika.com