ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണു കൊറോണ വൈറസ്. 1960കളിലാണ് ഇതു മനുഷ്യരിൽ കണ്ടെത്തിയത്. മനുഷ്യരിൽ പ്രവർത്തിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ ഒരു ഡസനോളം ഇനങ്ങളെ കണ്ടെത്തി. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടം പോലെ ഒരു ഭാഗം കാണാം എന്നതുകൊണ്ടാണു കൊറോണ വൈറസ് എന്ന പേരുവന്നത്.
ഒറ്റ ആർഎൻഎ (റീബോന്യൂക്ലിയിക് ആസിഡ്) ജീനോം നാര് മാത്രമുള്ളതാണ് ഈ വൈറസ്. ശ്വാസകോശം, കുടലുകൾ, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന വൈറസുകളാണിവ. 2012ൽ പടർന്ന മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം) കൊറോണ വൈറസ് മൂലമുള്ള മറ്റൊരു രോഗമാണ്.
രോഗലക്ഷണങ്ങളും മുൻകരുതലുകളും
കൊറോണ വൈറിഡേ കുടുംബത്തിലെ ബീറ്റാ കൊറോണ വൈറസിന്റെ ജനിതക രൂപരേഖയുമായി 70 ശതമാനം സാമ്യമുള്ളതാണു പുതിയ ചൈനീസ് വൈറസ്.
പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയാണു മുഖ്യ ലക്ഷണങ്ങൾ. ന്യുമോണിയയ്ക്കു പുറമേ, പല രോഗികളിലും ശ്വാസകോശ നീർക്കെട്ടും കാണപ്പെടുന്നു. മുഖ്യമായി മൃഗങ്ങളിൽനിന്നാണു പകരുന്നതെന്നു കണക്കാക്കപ്പെടുന്നുവെങ്കിലും മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നുണ്ട്.
സാർസ്, മെർസ് എന്നിവയ്ക്കു കാരണമായ വൈറസുകളോളം അപകടകാരിയല്ല പുതിയ വൈറസ് എന്നാണു ശാസ്ത്രലോകം വിലയിരുത്തുന്നതെങ്കിലും ഈ ശുഭാപ്തിവിശ്വാസം പതുക്കെ നഷ്ടപ്പെടുകയാണ്.
ലോകാരോഗ്യ സംഘടന ചൈനയിലേക്കുള്ള യാത്രകൾ ഇതുവരെ നിരോധിച്ചിട്ടില്ല. ശാസ്ത്രീയമായ അടിസ്ഥാന രോഗനിയന്ത്രണ സംവിധാനങ്ങൾ അവലംബിക്കാനാണ് ഇപ്പോഴത്തെ നിർദേശം. കൃത്യമായ ഇടവേളകളിലെ കൈകഴുകൽ, മാസ്ക് ഉപയോഗം, രോഗികളുമായും രോഗസാധ്യതയുള്ളവരുമായുമുള്ള അടുത്ത സന്പർക്കം ഒഴിവാക്കൽ തുടങ്ങിയവ ശീലിക്കണം.
കൊറോണ വൈറസ്
11:54 PM Jan 23, 2020 | Deepika.com