കണ്ണൂർ: ജൈവ ലേബലിൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ മിക്കതിലും കീടനാശിനിയുടെ അളവ് വളരെ കൂടുതലാണെന്ന് കൃഷിവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. വെള്ളായണി കാർഷിക കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
കീടനാശിനിയുടെ ഒരംശം പോലും കണ്ടെത്താൻ കഴിവുള്ള ഗ്യാസ് ക്രൊമറ്റോഗ്രാഫ് മാസ് സ്പെക്ട്രോമീറ്റർ, ലിക്വിഡ് ക്രൊമറ്റോഗ്രാഫ് മാസ് സ്പെക്ട്രോമീറ്റർ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പഴങ്ങളിലും പച്ചക്കറികളിലും പരിശോധന നടത്തിയത്. മലയാളി കഴിക്കുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും വിഷാംശം വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കൃഷിവകുപ്പ് പരിശോധന കർശനമാക്കിയത്. കൃഷിയിടങ്ങളിൽനിന്നും പൊതുമാർക്കറ്റുകളിൽനിന്നും നേരിട്ട് ശേഖരിക്കുന്നവയും ജൈവം എന്ന ലേബലിൽ വിൽക്കുന്നവയും ഇക്കോഷോപ്പിലൂടെ വിൽക്കുന്ന പച്ചക്കറികളുമാണ് പ്രധാനമായും പരിശോധിച്ചത്.
ജൈവ വിപണനകേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച 36 ഇനം പച്ചക്കറി സാമ്പിളുകളിൽ 26 ശതമാനത്തിലും കീടനാശിനിയുടെ അംശം കണ്ടെത്തി. കാർബൺ ഡാസിം, ഇമിഡാക്ലോപ്രിഡ് എന്നിവ മാത്രമാണ് കൃഷിവകുപ്പ് ശിപാർശ ചെയ്തിട്ടുള്ള കീടനാശിനികൾ. എന്നാൽ, 85 ശതമാനം അനുവദനീയമല്ലാത്ത കീടനാശിനികളാണ് ഉപയോഗിക്കുന്നത്. സുരക്ഷിതമെന്നു കരുതി ഉയർന്ന വിലകൊടുത്ത് വാങ്ങുന്ന ജൈവ പച്ചക്കറികളിൽ പലതിലും കീടനാശിനികൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ.
മുന്തിരിയിൽ നിരോധിത കീടനാശിനിയും
ഒരു വർഷത്തിനുള്ളിൽ 729 ഭക്ഷ്യവസ്തുക്കളിൽ പരിശോധന നടത്തിയപ്പോൾ 128 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. ഇതിൽ 17.37 ശതമാനം പച്ചക്കറികളും 19.44 ശതമാനം പഴവർഗങ്ങളും 50 ശതമാനം സുഗന്ധവ്യഞ്ജനങ്ങളുമാണ്. പച്ചക്കറിച്ചെടികൾ പെട്ടെന്ന് വളർന്ന് കൂടുതൽ കായ്ഫലങ്ങൾ ലഭിക്കുന്നതിനും ഫലങ്ങൾ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനും മാരക കീടനാശിനികളാണ് തളിക്കുന്നത്. കൃഷിവകുപ്പ് ശിപാർശ ചെയ്യാത്ത കീടനാശിനികളാണ് ഇത്തരം കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നത്. പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് മുന്തിരിയിലാണ് . എട്ടിനം കീടനാശിനികളാണ് ഇതിൽ ഉപയോഗിച്ചതായി കണ്ടെത്തിയത്. കേരളത്തിൽ നിരോധിച്ച പ്രൊഫനോഫോസ് എന്ന കീടനാശിനിയും മുന്തിരിയിൽ തളിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
സുഗന്ധവ്യഞ്ജനങ്ങൾ
സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനികൾ കണ്ടെത്തിയത് ജീരകം, പെരുംജീരകം എന്നിവയിലാണ്. ക്ലോർപൈറിഫോസ്, സൈഫ്ളുത്രിൻ, കാർബൺഡാസിം, അസറ്റാമിപ്രിഡ്, ക്ലോതയാനിഡിൻ, ഇമിഡാക്ലോപ്രിഡ്, തയാമെത്തോക്സാം, ക്യുനാൽഫോസ്, പ്രോഫെനോഫോഡ്, ട്രയാഡോഫോഡ്, ക്യൂനാൽഫോസ് എന്നീ കീടനാശിനികളാണ് ഇവയിൽ കണ്ടെത്തിയിട്ടുള്ളത്. ഏലക്കയിലും അനുവദിക്കപ്പെടാത്ത കീടനാശിനികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഇക്കോ ഷോപ്പുകളിൽനിന്ന് ശേഖരിച്ച പച്ചക്കറിയിൽ 10.16 ശതമാനം മാത്രമേ കീടനാശിനി സാന്നിധ്യം കണ്ടെത്തിയുള്ളൂ. പൊതുവിപണി, വിപണനശാലകൾ, ഉത്പാദനകേന്ദ്രം എന്നിവയിൽ ഏറ്റവും കുറവ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് ഇക്കോഷോപ്പുകളിൽനിന്നുള്ള പച്ചക്കറി സാമ്പിളുകളിലാണ്.
അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നവയിൽ തളിക്കുന്ന അമിത രാസവസ്തുക്കൾ കാൻസർ, വന്ധ്യതാപ്രശ്നം, തലച്ചോറിലെ തകരാറുകൾ, ജനിതക വൈകല്യങ്ങൾ, ശ്വാസകോശരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അവയവങ്ങൾക്ക് ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
സജീവൻ പൊയ്ത്തുംകടവ്
"ജൈവ പച്ചക്കറി'കളിൽ കീടനാശിനി കൂടുതലെന്ന് കൃഷിവകുപ്പ്
11:54 PM Jan 23, 2020 | Deepika.com