കൊച്ചി: എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ കിൻകോ ജെട്ടിക്കു സമീപം വാക്ക്വേയിൽ പോലീസിനു നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ നാലു യുവാക്കൾ പിടിയിൽ.
വല്ലാർപാടം ചക്കാലക്കൽ കൃഷ്ണദാസ് (സോനു-22), മട്ടാഞ്ചേരിയിൽ കുളത്തിങ്കൽ പറന്പ് അൽത്താഫ് (19), മുളവുകാട് വലിയപറന്പിൽ ബ്രയാൻ ആദം (19), ഇളംകുളം കുളങ്ങരത്തറ വിശാൽ ബോബൻ (18) എന്നിവരെ സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഹൈക്കോർട്ട് ജംഗ്ഷനിൽ രണ്ടു യുവാക്കൾ തമ്മിൽ അടിപിടി നടക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണു സ്ഥലത്തു പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ എത്തിയത്.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പ്രതികൾ കത്തിവീശി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ വാക്ക്വേയിലും സമീപപ്രദേശങ്ങളിൽനിന്നുമായി മൂന്നു പേർ പിടിയിലായി. ഓടിരക്ഷപ്പെട്ട ഒരാളെ പിന്നീട് പിടികൂടുകയായിരുന്നു.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സിഐ വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജി, സിവിൽ പോലീസുകാരായ ഡി. രഞ്ജിത്ത്, മുഹമ്മദ് ഇസഹാക്ക്, ശർമപ്രസാദ് ഉത്തമൻ, പ്രജീഷ്, ബാബുരാജ്, രതീഷ്കുമാർ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
പോലീസിനെ ആക്രമിച്ച കേസ്: നാലു യുവാക്കൾ അറസ്റ്റിൽ
11:44 PM Jan 23, 2020 | Deepika.com