കോട്ടയം: മഹാരാഷ്ട്രയിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ട്രെയിനിനുള്ളിൽ ബിസ്കറ്റ് നൽകി മയക്കിയ ശേഷം കൊള്ളയടിച്ചു. അബോധാവസ്ഥയിൽ ട്രെയിനിൽ മയങ്ങിക്കിടന്ന യുവാവിനെ കണ്ടെത്തിയതു മണിക്കൂറുകൾക്കു ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിൽവച്ച്.
പാലക്കാട് സ്വദേശിയായ സമീഷാ(34)ണ് സേലത്തുവച്ചു യുവാവ് നൽകിയ ബിസ്കറ്റ് വാങ്ങിക്കഴിച്ച് അബോധാവസ്ഥയിലായത്. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളും പണവും ബാഗും നഷ്ടമായതായി സമീഷ് റെയിൽവേ പോലീസിനു മൊഴി നൽകി.
ഇന്നലെ രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജയന്തി ജനത എക്സ്പ്രസിനുള്ളിലാണ് സമീഷിനെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ യുവാവിനെ ട്രെയിനിനുള്ളിൽ കണ്ടതോടെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞ ശേഷം റെയിൽവേ എസ്ഐ അരുണ്‍ നാരായണൻ, ഗ്രേഡ് എസ്ഐമാരായ മധുസൂദനൻ, കുര്യൻ, റെയിൽവേ ഇന്റലിജൻസ് വിഭാഗം ഗ്രേഡ് എസ്ഐ സിസിൽ, സീനിയർ സിവിൽ പോലീസ് ഓഫിസർ സിജോ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തതോടെയാണു മോഷണത്തിനു ഇരയായതാണെന്നു വ്യക്തമായത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീഷ് ട്രെയിനിൽ കയറിയത്. ട്രെയിൻ സേലം എത്തിയപ്പോൾ പരിചയം ഭാവം കാട്ടിയെത്തിയ യുവാവ് കഴിക്കാൻ ബിസ്കറ്റ് നൽകുകയായിരുന്നു. ഏറെ അടുപ്പ് കാണിച്ചെത്തിയ ഇയാൾ, ഇതേ പാക്കറ്റിൽനിന്നുമുള്ള ബിസ്കറ്റ് കഴിക്കുന്നതു കണ്ടിരുന്നതായും സമീഷ് പോലീസിനു മൊഴി നൽകി. ഇതേത്തുടർന്നാണ് ഈ പാക്കറ്റിൽനിന്നും സനീഷും ബിസ്കറ്റ് എടുത്തു കഴിച്ചത്.
സമീഷിന്റെ നാലു ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, മൂന്നു ഗ്രാമിന്റെ സ്വർണ ചെയിൻ, മൂന്നു ഗ്രാമിന്റെ സ്വർണ ലോക്കറ്റ്, ലാപ്ടോപ്പ്, ഐഫോണ്‍, കൈയിലുണ്ടായിരുന്ന 6000 രൂപ, ടാബ് ലറ്റ്, ബാഗ് എന്നിവ കവർച്ച ചെയ്തു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.
ട്രെയിൻ യാത്രയ്ക്കിടെ യുവാവിനു ബിസ്കറ്റ് നൽകി കൊള്ളയടിച്ചു
11:44 PM Jan 23, 2020 | Deepika.com