ആലുവ: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശികളായ അഞ്ചംഗ സംഘത്തെ ആലുവ പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം തിരുവള്ളൂര്‍ മനപ്പിള്ളി രതീഷ് (25), അഴീക്കോട് ആളന്പറമ്പില് ബിന്യമന്‍ എന്ന സക്കു (30), ലോകമല്ലേശ്വരം ആവണിപ്പിള്ളില് വിഷ്ണു പ്രസാദ് (25), മേത്തല ഫിഷര്‍മാന്‍ കോളിനി കല്ലുമടത്തില്‍ രാമചന്ദ് എന്ന രാമന് (21), പുല്ലൂറ്റ് മതിലകത്ത് അന്‍സാഫ് (21) എന്നിവരാണ് പിടിയിലായത്.
ആലുവയിലെ ബാറിലെ മുന്‍ജീവനക്കാരനായ കോട്ടയം ഉഴവൂര്‍ സ്വദേശി ക്രിസ്റ്റിന് ജോസിനെയാണ് തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കല്ലില്‍ പാര്‍പ്പിച്ചു മർദിച്ചത്. പ്രതികള്‍ മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയോടി ഒരു വീട്ടില്‍ അഭയം പ്രാപിച്ചാണ് ക്രിസ്റ്റിന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ചയാണ് ക്രിസ്റ്റിനെ ആലുവയിൽനിന്നു തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ സുഹൃത്തായ ഗോകുലിനെ ഒരു മയക്കുമരുന്ന് കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഗോകുലിനെ ക്രിസ്റ്റിന്റെ സുഹൃത്ത് ഷാല്ബിയാണ് ഒറ്റിക്കൊടുത്തതെന്നാരോപിച്ചു ഷാല്ബിയെ കിട്ടുന്നതിനാണ് പ്രതികള്‍ ക്രിസ്റ്റിനെ തട്ടിക്കൊണ്ടുപോയതെന്നു പോലീസ് പറഞ്ഞു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച അഞ്ചംഗസംഘം ആലുവയിൽ പിടിയിൽ
11:44 PM Jan 23, 2020 | Deepika.com