മങ്കൊന്പ്: വീടിനു പിന്നിലെ തോട്ടിൽ വീണു രണ്ടു വയസുകാരി മരിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് വടക്കൻ വെളിയനാട് തണിച്ചിശേരി ജോഫിൻ തോമസിന്റെ മകൾ ജൊഹാന(അമ്മു) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതിനാണ് സംഭവം. ഇതിന് അല്പം മുൻപുവരെ ജൊഹാന മാതാപിതാക്കൾക്കൊപ്പം വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ അമ്മ ജോമോൾ മൂത്ത കുട്ടി ജൊവാനയെയും കൂട്ടി പാത്രം കഴുകാനായി വീടിനു പിന്നിലുള്ള തോട്ടിലെ കടവിലേക്കു പോയി. പിന്നാലെ ജൊഹാനയും പോയതു മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അഞ്ചു മിനിറ്റിനു ശേഷം പാത്രം കഴുകി ജോമോൾ തിരികെ വീട്ടിനുള്ളിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
തുടർന്നു നടത്തിയ തെരച്ചിലിൽ കുട്ടിയെ തോട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. കരയ്ക്കെടുത്ത കുട്ടിയെ ജോഫിനും ബന്ധുക്കളും ചേർന്ന് ആദ്യം വെളിയനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർന്ന് 108 ആംബുലൻസിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ 10.30ന് വടക്കൻ വെളിയനാട് സെന്റ് ജോസഫ്സ് പള്ളിയിൽ.
വീടിനു പിന്നിലെ തോട്ടിൽ വീണു രണ്ടു വയസുകാരി മരിച്ചു
11:44 PM Jan 23, 2020 | Deepika.com