കോഴിക്കോട്: ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരെ ചതിക്കുഴിയിൽ വീഴ്ത്താൻ തട്ടിപ്പുസംഘം സജീവം. ഇന്റര്‍നെറ്റിൽ വ്യാജ കസ്റ്റമര്‍കെയർ നമ്പറുകൾ നല്‍കിയാണ് സംഘം തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനിരയായാല്‍ സൈബര്‍ സെല്ലിലോ 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറിലോ ഡയല്‍ചെയ്ത് ഉടന്‍ പരാതി അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു.
യുപിഐ പിന് ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റമര്‍കെയര്‍ എന്ന പേരില്‍ പണമിടപാട് നടത്തുന്നവരെ തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. കസ്റ്റമർ കെയർ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായി ഇടപാടുകള്‍ സംബന്ധിച്ചുള്ള ഒരു വിവരവും പങ്കുവയ്ക്കരുതെന്നും യുപിഐ പിൻ നല്‍കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഡിജിറ്റൽ പണമിടപാടിലൂടെ പണം മുന്‍കൂറായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ധാരാളം വ്യപാരികളെ തട്ടിപ്പിനിരയാക്കിയ സംഭവങ്ങള്‍ അടുത്തയിടെ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവർ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരും തട്ടിപ്പിനിരയാവുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മാസങ്ങള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മേഖലയിലും ഇപ്പോഴും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ തട്ടിപ്പിനിരയാവുന്ന സാഹചര്യത്തില്‍ പോലീസ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷത.
ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന് രഹസ്യമായി സൂക്ഷിക്കുക. എടിഎം പിന് പോലെതന്നെ യുപിഐ പിന് ആരുമായും പങ്കിടാതിരിക്കുക. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും പങ്കിടരുത്. കാരണം ഇതിലൂടെ നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും. സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് കളക്റ്റ് റിക്വസ്റ്റ് വരും. അത് നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവുകയുള്ളു. നിങ്ങളുടെ അംഗീകാരമില്ലാതെ യുപിഐവഴി പണമിടപാടുകള്‍ നടത്താനാവില്ല. അതുകൊണ്ട് കളക്റ്റ് റിക്വസ്റ്റുകള്‍ വരുമ്പോള്‍ അവ വ്യക്തമായി പരിശോധിച്ച് നിങ്ങളുടെ പണമിടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അതിന് അംഗീകാരം നല്‍കുക. പണം ഇങ്ങോട്ട് ലഭിക്കുന്നതിനായി യുപിഐ പിന് നല്‍കേണ്ടതില്ല. യുപിഐ പിന് നല്കുന്നു എന്നതിനര്‍ഥം നിങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്കുന്നു എന്നാണ്.
നിങ്ങളുടെ പണം എങ്ങോട്ടുപോകുന്നു എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. ഹാനികരമായ ആപ്പുകളിലൂടെ സ്ക്രീനില്‍ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകും. നിങ്ങളുടെ യു പി ഐ പിന് വിശ്വാസയോഗ്യമായ ആപ്പുകളില്‍ പണം അടിക്കുമ്പോള്‍ മാത്രമേ നല്‍കാവൂ. ലിങ്കുകളില്‍ നിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും നിങ്ങളുടെ യു പി ഐ പിന് പങ്കിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതര്‍ അയയ്ക്കുന്ന കളക്റ്റ് റിക്വസ്റ്റുകള്‍ നിരസിക്കുക. ചിലപ്പോള്‍ ഒരു അപരിചിതന് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് കളക്റ്റ് റിക്വസ്റ്റുകള്‍ അയച്ചേക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കാം. റിക്വസ്റ്റ് അയക്കുന്നയാളെ നിങ്ങള്‍ക്ക് പരിചയമില്ലെങ്കില്‍ അവരയയ്ക്കുന്ന അഭ്യർഥന നിരസിക്കുക. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പേയ്മെന്റ് ആപ്പ് മാത്രം ഉപയോഗിക്കുക. നിങ്ങളുടെ പേയ്മെന്റ് ആപ്പില്‍നിന്നു കസ്റ്റമര്‍ കെയറിന്റെയും സപ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ കണ്ടെത്തുക. ഇന്റര്‍നെറ്റില്‍ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകള്‍ ഉപയോഗിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
വെബ്സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഘവും സംസ്ഥാനത്ത് സജീവമായുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. സാങ്കേതികപ്രശ്നങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത് .
യഥാര്‍ഥ കസ്റ്റമര്‍ കെയര്‍കാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും. ഇതിനിടെ ബാങ്കിങ് സംബന്ധമായ രഹസ്യവിവരങ്ങള്‍ ഇവര്‍ ചോദിച്ചു വാങ്ങും. പണം തിരികെ നല്കാന് ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരന് കുടുങ്ങും. കസ്റ്റമര്‍ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും വിവരങ്ങളും കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓണ്‍ലൈന്‍വഴി സംഘം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ മാത്രം വിളിക്കണമെന്നാണ് പോലീസ് പറയുന്നത്. ആര്‍ക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണില്‍ ലഭിച്ച സന്ദേശങ്ങളോ അയച്ചു നല്‍കരുതെന്നും പോലീസ് വ്യക്തമാക്കി. തട്ടിപ്പിനിരയായാല്‍ സൈബര്‍ സെല്ലിലോ 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറിലോ ഡയല്‍ചെയ്ത് ഉടന്‍ പരാതി അറിയിക്കണം.
കസ്റ്റമര്‍കെയര്‍ തട്ടിപ്പ് വര്‍ധിക്കുന്നു; ജാഗ്രത വേണമെന്ന് പോലീസ്
11:44 PM Jan 23, 2020 | Deepika.com