പെരുന്പാവൂർ: എംസി റോഡിൽ കീഴില്ലത്ത് നിർത്തിയിട്ടിരുന്ന ഭാരവാഹനത്തിന്റെ പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതര പരിക്ക്. കാർ യാത്രക്കാരായ പെരുമാനി സ്വദേശിയും ബിൽഡിംഗ് കോണ്ട്രാക്ടറുമായ മാടശേരി കല്ലറയ്ക്കൽ വീട്ടിൽ എൽദോ ജോസ് (53) , തൊഴിലാളിയായ ബംഗാൾ മുർഷിദാബാദ് ഡൊങ്കൽ സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ അല്ലപ്ര കുറ്റിപ്പാടം പൂവത്തിനക്കുടി വീട്ടിൽ അഫ്സലിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ചേരാനല്ലൂർ നെടുങ്കണ്ടത്തിൽ വീട്ടിൽ ഷാജനെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലും കോടനാട് നെല്ലിപ്പിള്ളി പ്രകാശി (58)നെ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
ഇന്നലെ പുലർച്ചെ ഒന്നോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ ജോലി സൈറ്റിൽനിന്നു മടങ്ങി വരവെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
എൽദോസ് സംഭവസ്ഥലത്തു മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സോഫി. എമിൻ സൂസൻ എൽദോ, ഏലിയാസ് എം. എൽദോ എന്നിവർ മക്കളാണ്. ഏഴ് വർഷം മുന്പ് കേരളത്തിലെത്തിയ സ്വാതിൻ മണ്ഡലിനു ഭാര്യയും മൂന്നു മാസം പ്രായമായ കുട്ടിയുമുണ്ട്.
ഞായറാഴ്ച നാട്ടിലേക്കു പോകാൻ ടിക്കറ്റ് എടുത്തുവച്ചിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചു രണ്ടു പേർ മരിച്ചു
11:44 PM Jan 23, 2020 | Deepika.com